വനിതാ അംഗങ്ങളുടെ സമ്മേളനം കേരള നിയമസഭയിൽ 26ന് തുടങ്ങും

post


ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന നിയമനിർമ്മാണ സഭകളിലെയും വനിതാ അംഗങ്ങളുടെ സമ്മേളനം മേയ് 26, 27 തീയതികളിൽ കേരള നിയമസഭയിൽ നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 26ന് ഉച്ചയ്ക്ക് 12 മണിക്ക് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പെഴ്‌സ് ലോഞ്ചിൽ ദേശീയ വനിതാ സാമാജികരുടെ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽതന്നെ ആദ്യമായാണ് ദേശീയ തലത്തിൽ വനിതാ സാമാജികരുടെ ഒരു കോൺഫറൻസ് ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നതെന്ന് സ്പീക്കർ എം.ബി.രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടു ദിവസത്തെ സമ്മേളനത്തിൽ നാലു സെഷനുകളിലായി വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും.

ഇന്ത്യൻ പാർലമെന്റിലെ ഇരുസഭസഭകളിലെയും വനിതകളായ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള പാർലമെന്റംഗങ്ങളും വിവിധ സംസ്ഥാന നിയമസഭകളിലെ വനിതാ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, വനിതാ മന്ത്രിമാർ, സാമാജികർ എന്നിവരാണ് കോൺഫറൻസിൽ പങ്കെടുക്കുക. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, മാധ്യമ രംഗത്തെയും ജുഡൂഷ്യറിയെയും പ്രതിനിധീകരിക്കുന്ന പ്രമുഖ വനിതകൾ കോൺഫറൻസിലെ വിവിധ സെഷനുകളിൽ പങ്കെടുക്കും.

കോൺസ്റ്റിറ്റിയൂഷൻ ആൻഡ് വിമൻ റൈറ്റ്‌സ് എന്ന ആദ്യ സെഷനിൽ ഗുജറാത്ത് നിയമസഭ സ്പീക്കർ നിമാബെൻ ആചാര്യ, ലോക്‌സഭ അംഗം കനിമൊഴി കരുണാനിധി, മുൻ ലോക്‌സഭ സ്പീക്കർ മീരാ കുമാർ, മുൻ രാജ്യസഭാംഗം ബൃന്ദ കാരാട്ട് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും സംസാരിക്കും.

ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ വനിതകളുടെ പങ്ക് എന്ന രണ്ടാം സെഷനിൽ ലോക്‌സഭാംഗം സുപ്രിയ സുലേ, രാജ്യസഭാംഗം ജെ.ബി.മേത്തർ, മുൻ എം.പി.സുഭാഷിണി അലി എന്നിവർ സംസാരിക്കും.

വിമൻ റൈറ്റ്‌സ് ആൻഡ് ലീഗൽ ഗ്യാപ്‌സ് എന്ന വിഷയത്തിൻമേൽ രണ്ടാം ദിവസം നടക്കുന്ന ആദ്യ സെഷനിൽ പശ്ചിമ ബംഗാൾ വനിതാ ശിശു വികസന വകുപ്പുമന്ത്രി ഡോ.ശഷി പഞ്ചാ, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ, ജയാ ബച്ചൻ എം.പി., ഡൽഹി നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർല എന്നിവർ പങ്കെടുക്കും.

27ലെ രണ്ടാം സെഷൻ അണ്ടർ റിപ്രസെന്റേഷൻ ഓഫ് വിമൻ ഇൻ ഡിസിഷൻ മേക്കിംഗ് ബോഡീസ് എന്ന വിഷയത്തിൽ നടക്കും. ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കർ റിതു ഖണ്ഡൂരി, മുൻ എം.പിയും തെലുങ്കാന എം.എൽ.സി യുമായ കവിതാ കൽവകുന്തല, നാഷണൽ ഫെഡറേഷ് ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറി ആനി രാജ എന്നിവർ സംസാരിക്കും.

ഉച്ചയ്ക്കുശേഷം നടക്കുന്ന സമാപന സമ്മേളനം ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്ഷേമ-ദേവസ്വം, പാർലമെന്ററികാര്യ വകുപ്പുമന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. കോൺഫറൻസിൽ പങ്കെടുക്കുന്ന വനിതാ ജനപ്രിതിനിധികൾ താങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും.

കോൺഫറൻസിന്റെ മൂന്നാം ദിവസം ഡെലിഗേറ്റുകൾക്ക് കേരളത്തിലെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി ഹ്രസ്വമായ സന്ദർശന പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. 193 ഡെലിഗേറ്റുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണി കൃഷ്ണൻ നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.