കടലാക്രമണം ചെറുക്കാന്‍ കാട്ടൂരില്‍ ഒരുങ്ങുന്നു ആധുനിക പുലിമുട്ട് സംവിധാനം

post

പുലിമുട്ടുകള്‍ക്കുള്ള ടെട്രാപോഡുകളുടെ നിര്‍മ്മാണം മുന്നേറുന്നു 

ആലപ്പുഴ : കടലാക്രമണം തടയുന്നതിനായി കാട്ടൂരിലെ തീരമേഖലയില്‍ നിര്‍മ്മിക്കുന്ന പുലിമുട്ടുകള്‍ക്കുള്ള ടെട്രാപോഡുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുന്നു. കടല്‍ത്തീര സംരക്ഷണ പദ്ധതിയുടെ ഭാഗമായി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവിടെ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നത്. കാട്ടൂര്‍ ഓമനപ്പുഴ മുതല്‍ വാഴകൂട്ടം പൊഴി വരെ 3.16 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിക്കുന്ന പുലിമുട്ടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ഒക്ടോബറിലാണ് തുടക്കം കുറിച്ചത്.

  34 പുലിമുട്ടുകള്‍ ആണ് കാട്ടൂര്‍ തീര മേഖലയില്‍ സ്ഥാപിക്കുന്നത്. കരിങ്കല്ലുകള്‍ക്ക് പകരം കോണ്‍ക്രീറ്റ് ചെയ്തു നാല് കാലുകളുള്ള 2 ടണ്ണിന്റെയും 5 ടണ്ണിന്റെയും ടെട്രാപോഡുകളാണ് നിര്‍മ്മിക്കുന്നത്.

പുലിമുട്ടുകള്‍ കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്നതിനാല്‍ തിരമാലകളുടെ പ്രഹരശേഷി ദൂരെ വെച്ചുതന്നെ കുറയ്ക്കാനും  തീരശോഷണം ഇല്ലാതാക്കി കൂടുതല്‍ മണല്‍ അടിഞ്ഞ് ബീച്ച് ഉണ്ടാക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത. കൂടാതെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന വള്ളങ്ങളും ഉപകരണങ്ങളും കയറ്റി വയ്ക്കാനും മത്സ്യവിപണനം നടത്താനും പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതോടെ സാധിക്കും. അടിയില്‍ ചെറുകല്ലുകള്‍ പാകി മുകളില്‍ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനാല്‍ പാറകളുടെ ഉപയോഗം കുറയ്ക്കാനും സാധിക്കും. 

പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതോടെ പഞ്ചായത്തിലെ 160 ഓളം കുടുംബങ്ങള്‍ക്ക് പ്രത്യക്ഷമായും അനൂറില്‍പരം കുടുംബങ്ങള്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കുമെന്ന് മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സംഗീത, വാര്‍ഡ് മെമ്പര്‍ സിഖി വാഹനന്‍ എന്നിവര്‍ പറഞ്ഞു. കൂടാതെ ഏകദേശം 20 ഹെക്ടര്‍ സ്ഥലം തീരശോഷണം വരാതെ സംരക്ഷിക്കപ്പെടാനും  സാധിക്കും.

ഓരോ പുലിമുട്ട് തമ്മിലും 100 മീറ്റര്‍ അകലം ഉണ്ടാകും. കടലിലേക്ക് 40 മീറ്റര്‍ നീളത്തിലും അഗ്രഭാഗത്ത് ബള്‍ബിന്റെ ആകൃതിയില്‍  20 മീറ്റര്‍ വീതിയിലുമാണ് പുലിമുട്ട് നിര്‍മ്മിക്കുന്നത്. ഇവിടെ 2 ടണ്ണിന്റേത് 23000 എണ്ണവും 5 ടണ്ണിന്റേത് നാലായിരവുമാണ് സ്ഥാപിക്കുന്നത്. 49.90 കോടി രൂപയുടെ പദ്ധതി കാലാവധി ഒന്നര വര്‍ഷമാണ്. രാമലിംഗം കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നത്.