ജില്ലാ ആശുപത്രിയില്‍ സൗരോര്‍ജ്ജ വൈദ്യുത പദ്ധതി: പ്രതിമാസം 4,000 യൂണിറ്റ് വരെ ഉല്‍പ്പാദനം

post

പാലക്കാട്: സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യവുമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനത്തിന് തുടക്കമായി. പാലക്കാട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സൗരോര്‍ജ്ജ വൈദ്യുത പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. 

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എല്ലാ ആശുപത്രികളിലും ദൈനംദിന ആവശ്യത്തിനുള്ള വൈദ്യുതി സ്വയം ഉത്പ്പാദിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പദ്ധതി ഉത്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ശാന്തകുമാരി പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് 20 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ വൈദ്യുതി പാനലുകളാണ് ജില്ലാശുപത്രി സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ ആശുപതിയില്‍ നടപ്പിലാക്കിവരുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ  തുടര്‍ച്ചയാണ് സോളാര്‍ പദ്ധതി. ആശുപത്രിയിലെ തകര്‍ന്നു വീഴാറായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഡി.പി.ആര്‍. കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നുമാസത്തിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും, എം.ആര്‍.ഐ. സ്‌കാന്‍ സൗകര്യം ഉള്‍പ്പെടെ ആശുപത്രിയില്‍ നടപ്പിലാക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  

ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്ന 20 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാനലുകളില്‍ നിന്നും പ്രതിദിനം 80 മുതല്‍ 100 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനാകും. കെല്‍ട്രോണിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രതിമാസം ഒരു ലക്ഷം യൂണിറ്റ് വൈദ്യുതി ആവശ്യമുള്ള ജില്ലാ ആശുപത്രിയില്‍ പ്രതിമാസം 3,000 മുതല്‍ 4,000 യൂണിറ്റ് വരെ വൈദ്യുതി സ്വന്തമായി ഉത്പാദിപ്പിക്കാന്‍  ഇതിലൂടെ സാധിക്കും. അതിനാല്‍ വൈദ്യുതി ബില്ലില്‍ വലിയൊരു മാറ്റമാണ് ഉണ്ടാവുക. ആദ്യഘട്ടമായി 400 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്താണ് 20 കിലോവാട്ട് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.