ഹൈടെക് സ്‌കൂള്‍ ലാബുകളിലേയ്ക്ക് 16500 ലാപ്‌ടോപ്പുകള്‍ കൂടി

post

തിരുവവന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന 45000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയ പദ്ധതിയുടെ തുടര്‍ച്ചയായി ലാബുകളിലേയ്ക്ക് പുതുതായി 16500 ലാപ്‌ടോപ്പുകള്‍ കൂടി ലഭ്യമാക്കും.  ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകള്‍ക്കായി നല്‍കിയ 117723 ലാപ്‌ടോപ്പുകള്‍ക്ക് പുറമെയാണ് അധിക ലാപ്‌ടോപ്പുകള്‍ അനുവദിച്ചത്.  നിലവിലുള്ള കമ്പ്യൂട്ടര്‍ ലാബുകള്‍ നന്നായി സജ്ജീകരിച്ചിട്ടുള്ളതും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയതുമായ സ്‌കൂളുകളില്‍ ആവശ്യകതയ്ക്കനുസരിച്ചായിരിക്കും ഈ ലാപ്‌ടോപ്പുകള്‍ അനുവദിക്കുകയെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.  ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഗണിത പഠനത്തിന് മാത്‌സ് ലാബ്, ഫിസിക്‌സ് പഠനത്തിന് എക്‌സ്‌പൈസ് തുടങ്ങിയ പുതിയ സംവിധാനങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ ഹൈസ്‌ക്കൂള്‍ഹയര്‍ സെക്കന്ററിവൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ ഉപകരണങ്ങളും ലാബ് സൗകര്യവും പരസ്പരം പങ്കുവെച്ച് ഉപയോഗിക്കുന്ന വിദ്യാലയങ്ങള്‍ക്കാവും മുന്‍ഗണന.
ഹൈടെക് സ്‌കൂള്‍ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ ലാപ്‌ടോപ്പുകള്‍ക്ക് പുറമെ 99141 സ്പീക്കറുകള്‍, 68609 പ്രൊജക്ടറുകള്‍, 43250 മൗണ്ടിംഗ് കിറ്റുകള്‍, 23098 സ്‌ക്രീനുകള്‍, 4545 നാല്പത്തിമൂന്ന് ഇഞ്ച് എല്‍.ഇ.ഡി. ടെലിവിഷന്‍, 4611 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകള്‍, 4578 ഡി.എസ്.എല്‍.ആര്‍. ക്യാമറകള്‍, 4720 എച്ച്.ഡി. വെബ്ക്യാം തുടങ്ങിയവ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കി.
ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി അവശേഷിക്കുന്ന 1417 ക്ലാസ് മുറികളുള്ള 544 സ്‌കൂളുകളില്‍ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും മൗണ്ടിംഗ് കിറ്റുകളും 27 മുതല്‍ കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ നിര്‍ദേശ പ്രകാരം ഒരു ഡിവിഷനില്‍ ഏഴ് കുട്ടികളില്‍ താഴെയുള്ള പ്രൈമറി വിഭാഗത്തിലെ 1359 സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ ഉപകരണങ്ങളുടെ വിതരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും.