അമ്പലവയലില്‍ പുഷ്പകൃഷിയെ അടിസ്ഥാനമാക്കി സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കും

post

വയനാട് :അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പുഷ്പകൃഷിയെ അടിസ്ഥാനമാക്കിയുളള സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.നെതര്‍ലാന്റ് സര്‍ക്കാറിന്റെ സഹകരണത്തോടെ 23 കോടി രൂപ ചെലവിലാണ് ലോകനിലവാരമുളള കേന്ദ്രം സ്ഥാപിക്കുക.ഇതിനുളള കരാര്‍ ഒപ്പിട്ടതായും അദ്ദേഹം പറഞ്ഞു. അമ്പലയല്‍ ഗവേഷണ കേന്ദ്രത്തില്‍ നടന്ന പുഷ്പഗ്രാമ കര്‍ഷക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ഏക്കര്‍ സ്ഥലം അതിനായി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ടിഷ്യൂകള്‍ച്ചര്‍ ലാബ് പ്രവര്‍ത്തന സജ്ജമാകുകയും വിദേശരാജ്യത്ത്  നിന്ന് ഏത് തരത്തില്‍പ്പെട്ട പൂക്കളും ഇലകളും ഇറക്കുമതി ചെയ്യാനുളള ലൈസന്‍സും ലഭിക്കുന്നതോടെ കേരളത്തിലെ പുഷ്പകൃഷിയുടെ ഹബ്ബായി വയനാട് ജില്ല മാറും. ജില്ലയുടെ ഏറ്റവും വരുമാനദായകമായ കൃഷിയായി പുഷ്പകൃഷി മാറും. ലോകത്ത് ഏറ്റവും ഡിമാന്റുളള അലങ്കാര ഇലച്ചെടികള്‍ കൃഷിചെയ്യാനുളള സാധ്യതയും ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

പുഷ്പ ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നു

വില്ലേജ്തലത്തില്‍ പുഷ്പഗ്രാമങ്ങള്‍ സ്ഥാപിക്കുന്നു. ആദ്യഘട്ടത്തില്‍ വയനാട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 3.13 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. വില്ലേജ് തലത്തില്‍ പുഷ്പകൃഷി ചെയ്യാന്‍ തയ്യാറുളള കര്‍ഷകരുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം.  ബ്ലോക്ക് തലത്തില്‍ ഒരുക്കുന്ന കളക്ഷന്‍ സെന്റര്‍ വഴി പുഷ്പങ്ങള്‍ തരംതിരിച്ച് ഗ്രേഡിംഗ്,പാക്കിംഗ് എന്നിവ നടത്തും. പുഷ്പഗ്രാമങ്ങള്‍ ഒരുക്കുന്നതിനായി ജില്ലയ്ക്ക് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നടീല്‍ വസ്തുക്കള്‍,ജൈവവളം,പോളീഹൗസ്,ജലസേചനം എന്നിവക്കായി തുക വിനിയോഗിക്കും. ബ്ലോക്ക് ലവല്‍ കളക്ഷന്‍ സെന്ററുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 3 ലക്ഷം രൂപയും പ്രവര്‍ത്തന ഫണ്ടിനത്തില്‍ 1 ലക്ഷം രൂപയും നല്‍കും. ജില്ലയില്‍ രണ്ട് കളക്ഷന്‍ സെന്റുകളാണ് ഉളളത്. ഇതിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുഷ്പങ്ങള്‍ തരംതിരിച്ച് ഗ്രേഡിംഗ്,പാക്കിംഗ് എന്നിവ നടത്തുന്ന പുഷ്പ വിപണന സംഘത്തിന് 10 ലക്ഷം രൂപയാണ് അനുവദിച്ചത്.

സംസ്ഥാനത്തെ മുഴുവന്‍ പുഷ്പകര്‍ഷകരെയും ഉള്‍പ്പെടുത്തി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കുമെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹോര്‍ട്ടീകള്‍ച്ചര്‍ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ലോക വിപണിയിലേക്ക് പൂക്കളും അലങ്കാര ചെടികളും കയറ്റുമതി ചെയ്യുന്ന അതിവിപുലമായ സംവിധാനം ഒരുക്കുക.  കര്‍ഷകര്‍ക്ക് പുതിയൊരു വരുമാന സ്രോതസ് കൂടി ഉണ്ടാക്കി കൊടുക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നടീല്‍ വസ്തുക്കള്‍ ഉല്‍പാദിപ്പിച്ച നല്‍കുന്ന പ്രധാന സ്ഥാപനമായി അമ്പലവയലിലെ ഗവേഷണ കേന്ദ്രം മാറും. ഇതിനായി 40 ലക്ഷം രൂപ കേന്ദ്രത്തിന് നല്‍കും.ഒരു ലക്ഷം റോസാ ചെടികള്‍ വിതരണം ചെയ്യാനുളള കപ്പാസിറ്റി നിലവില്‍ കേന്ദ്രത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രോജക്ടുകള്‍ക്ക് 75 ശതമാനം സബ്‌സ്ഡി

പുഷ്പകൃഷിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് 75 ശതമാനം സബ്‌സിഡി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പുഷ്പ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുളള നടപടികളും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും. കൃഷിക്കാര്‍ ഡിമാന്റുളള ഇനങ്ങളാണ് ഉല്‍പാദിപ്പിക്കേണ്ടത്. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്നവ ന്യായമായ വില നല്‍കി വാങ്ങുന്നതിനുളള നടപടിയുണ്ടാകും.സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പൂക്കളും അലങ്കാരചെടികളും കയറ്റുമതി ചെയ്യുകയെന്നതാണ് കൃഷിമന്ത്രി എന്ന നിലയില്‍ എന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ 40 കോടി രൂപയുടെ പദ്ധതികള്‍

ജില്ലയില്‍ ഈ വര്‍ഷം  40 കോടിയോളം രൂപയുടെ പദ്ധതികളാണ് വിവിധ ഘടകങ്ങളിലായി ചെലവഴിക്കുന്നതെന്ന് കൃഷി മന്ത്രി പറഞ്ഞു. റീബിള്‍ഡ് കേരളയുമായി ബന്ധപ്പെട്ട് കൃഷി വകുപ്പിന്റെയും മണ്ണ് സംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ 13 കോടി രൂപയാണ് ചെലവിടുന്നത്. അമ്പലവയല്‍ കാര്‍ഷിക കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.