പറക്കോട് എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മാണം പുരോഗമിക്കുന്നു

post

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിന്റെ 2018ലെ സുസ്ഥിര ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുകോടി എണ്‍പത് ലക്ഷം രൂപ വിനിയോഗിച്ച് പറക്കോട്ടെ എക്‌സൈസ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നതിനാണ് 12,000 ചതുരശ്ര അടിയിലുള്ള ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണം. 

നിലവില്‍ കെട്ടിടത്തിന്റെ 60 ശതമാനം പണികളും പൂര്‍ത്തീകരിച്ചു. ഇരുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റിംഗ് കഴിഞ്ഞശേഷം ഭിത്തി സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്യുന്ന ജോലികളാണ് പുരോഗമിക്കുന്നത്. പ്ലംബിംഗ്, വയറിംഗ് പണികള്‍ ഉടന്‍ തുടങ്ങും. 2019 ജൂണ്‍ 27നാണ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2021 ഫെബ്രുവരിയില്‍ പണികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാര്‍ക്ക് വിശ്രമ സൗകര്യം, പ്രതികള്‍ക്കുള്ള ലോക്കപ്പ്, കോണ്‍ഫറന്‍സ് ഹാള്‍, തൊണ്ടി സാധനം സൂക്ഷിക്കാനുള്ള മുറി സൗകര്യം എന്നിവ ഒരുക്കുന്നുണ്ട്. 

അടൂരിലെ എക്‌സൈസ് ഓഫീസ് വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം പണി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ തന്നെ ഏറ്റവും സൗകര്യമുള്ള എക്‌സൈസ് ഓഫീസായി പറക്കോട് എക്‌സൈസ് കോംപ്ലക്‌സ് മാറും.