മാലിന്യത്തില്‍ നിന്ന് ജൈവവളം: പ്രതിമാസ വരുമാനം ഒരു ലക്ഷം

post

പാലക്കാട് : മാലിന്യസംസ്‌കരണത്തിലൂടെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിന് ഓരോ മാസവും വരുമാനം ലഭിക്കുന്നത് ഒരു ലക്ഷത്തിലധികം രൂപ. കച്ചവട സ്ഥാപനങ്ങള്‍, കടകള്‍,  കല്യാണമണ്ഡപങ്ങള്‍, പൊതു ഹാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ജൈവമാലിന്യങ്ങള്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കരണ പ്ലാന്റിലെത്തിച്ച് ജൈവവളമാക്കി മാറ്റുകയാണ്.ദിവസേന 500 ലധികം കിലോ ജൈവമാലിന്യം പുതുപ്പരിയാരത്തെ പ്ലാന്റ് ജീവനക്കാരുടെ നേതൃത്വത്തിലാണ് ശേഖരിച്ചു പോരുന്നത്. പ്ലാന്റില്‍ എത്തിക്കുന്ന ജൈവമാലിന്യം ഇനാക്കുലവും ചകിരിച്ചോറും ചേര്‍ത്ത് വളമാക്കി കൃഷിഭവന്‍ മുഖേന കിലോയ്ക്ക് 15 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.

മുണ്ടൂര്‍ ഐ.ആര്‍.ടി.സിയുടെ സഹകരണത്തോടെയാണ് പുതുപരിയാരം ഗ്രാമപഞ്ചായത്തില്‍ മാലിന്യസംസ്‌കരണം നടപ്പാക്കുന്നത്. ഹോട്ടല്‍, കടകള്‍, സ്ഥാപന ഉടമകളില്‍ നിന്ന് യൂസര്‍ ഫീ വാങ്ങുന്നുണ്ട്. ഈ ഇനത്തില്‍ മാത്രം 18,000 രൂപയോളം ഓരോ മാസവും ലഭിക്കുന്നുണ്ട്. 5, 10, 20, 50 കിലോഗ്രാം വീതമുള്ള ചാക്കുകളില്‍ സമൃദ്ധി എന്ന പേരിലുള്ള ജൈവവളം ലഭിക്കും. ഗ്രാമപഞ്ചായത്തിലെ ഫ്രണ്ട് ഓഫീസില്‍  പണം അടച്ച രസീത് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നല്‍കിയാല്‍ വളം ലഭിക്കും. പുതുപ്പരിയാരം കൃഷിഭവന്റെ നേതൃത്വത്തില്‍ പാടശേഖരസമിതികള്‍ക്കും മറ്റും കൃഷിവകുപ്പിന്റെ പദ്ധതിപ്രകാരം വളം വാങ്ങി നല്‍കുന്നുണ്ട്. ഡിസംബര്‍ മാസത്തില്‍ മാത്രം ആറായിരത്തിലധികം കിലോ വളമാണ് വില്‍പ്പന നടത്തിയത്.'ക്ലീന്‍ പുതുപരിയാരം ഗ്രീന്‍ പുതുപ്പരിയാരം' എന്നീ പദ്ധതിയിലൂടെ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കി മാലിന്യ ശേഖരണത്തിലൂടെ വൃത്തിയുള്ള ഗ്രാമപഞ്ചായത്താക്കി മാറ്റുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം നടപടികളെടുക്കുന്നത്.