പെട്ടിമുടി ദുരന്തം: മരണം 43
മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചു. ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അരുണ്‍ മഹേശ്വരന് (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന് (45), തങ്കമ്മാള്‍ (45) , ചന്ദ്ര (63), മണികണ്ഠന് (22), റോസ്ലിന് മേരി (53) കപില്‍ ദേവ് (25) അഞ്ജു മോള് (21), സഞ്ജയ് (14), അച്ചുതന് (52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മഞ്ഞും മഴയുമടക്കം പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ പാറകല്ലുകള്‍ നീക്കം ചെയ്ത് 10-15 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്താണ് തിരച്ചില്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന - രക്ഷാ സേന, പോലീസ്, റവന്യൂ, വനം വകുപ്പുകള്‍, സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മന്ത്രിമാരായ കെ. രാജു, എ.കെ. ബാലന് എന്നിവര്‍ ദുരന്ത മേഖല സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. ഡീന്‍ കുര്യാക്കോസ് എം.പി. എസ്. രാജേന്ദന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്, ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണ, എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. മുന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ബിനു ജോസഫ്, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത് എന്നിവര്‍ റവന്യു പഞ്ചായത്ത് തല വിഭാഗങ്ങളെ എകോപിപ്പിച്ച് രംഗത്തുണ്ട്.
പ്രതികൂല കാലാവസ്ഥയിലും പെട്ടിമുടിയില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനം
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് പെട്ടിമുടിയില്‍ കഴിഞ്ഞ 3 ദിവസമായി തിരച്ചിലും രക്ഷാ പ്രവര്‍ത്തനവും തുടരുന്നത്. ഇടമുറിയാതെ പെയ്യുന്ന മഴയാണ് തിരച്ചില്‍ ജോലികള്‍ക്കേറെ വെല്ലുവിളി ഉയര്‍ത്തുന്നത്. എന്‍ ഡി ആര് എഫ് സംഘവും വനം, പോലീസ്, റവന്യൂ, ഫയര്‍ഫോഴ്സ് സംഘവും അക്ഷീണം തിരച്ചില്‍ ജോലികളുമായി മുമ്പോട്ട് പോകുന്നു. സന്നദ്ധ പ്രവര്‍ത്തകരുടെയും പ്രദേശവാസികളുടെയും സഹായവും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്നു. മന്ത്രിമാരടക്കമുള്ളവരും പ്രാദേശിക ഭരണകൂടങ്ങളും ഉദ്യോഗസ്ഥ പ്രതിനിധികളും ചേര്‍ന്ന് തിരച്ചില്‍ ദൗത്യം ഏകോപിപ്പിക്കുന്നു. കല്ലും മണ്ണും ഒഴുകിയെത്തി പ്രദേശം ചതുപ്പിന് സമാനമായി തീര്‍ന്നിരിക്കുന്നു. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് നീര്ച്ചാല് രൂപപ്പെട്ടിട്ടുണ്ട്. രാജമലയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാത തീര്‍ത്തും ദുര്‍ഘടമായി കഴിഞ്ഞു. പാതയില്‍ നിരവധിയിടത്ത് ചെറുതും വലുതുമായ മണ്ണിടിച്ചില്‍ ഉണ്ടാവുകയും പലയിടത്തും പാതയുടെ വീതി നഷ്ടപ്പെടുകയും ചെയ്തു കഴിഞ്ഞു. നിരന്തരം രക്ഷാ പ്രവര്‍ത്തന വാഹനങ്ങള്‍ സഞ്ചരിച്ച് പാത പലയിടത്തും ചെളിക്കുണ്ടായി മാറിയിട്ടുണ്ട്. ജെസിബിയും ലോറിയുമടക്കമുള്ള വലിയ വാഹനങ്ങള്‍ ഏറെ സാഹസപ്പെട്ടാണ് പെട്ടിമുടിയിലേക്കെത്തിക്കുന്നത്. ദുരന്തബാധിത മേഖലയില്‍ ആകെ ലഭ്യമായിരുന്ന ബി എസ് എന്‍ എല്‍ മൊബൈല്‍ സേവനത്തിന്റെ വ്യാപ്തി കൂട്ടിയത് ആശയ വിനിമയ സംവിധാനത്തിന് കൂടുതല്‍ സഹായകരമായി.