മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: ആദ്യഘട്ടത്തില്‍ 45,000 പേര്‍ക്ക്

post

തിരുവനന്തപുരം : സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മത്സ്യബന്ധന-ഹാര്‍ബര്‍ എന്‍ജിനിയറിങ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.  ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് കമ്മിറ്റി ഉദ്യോഗസ്ഥരുമായി  ചര്‍ച്ച നടത്തി. ആദ്യ ഘട്ടത്തില്‍ 35,000 മത്സ്യത്തൊഴിലാളികള്‍ക്കും 10,000 മത്സ്യകര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യം ലഭിക്കും.    

ബാങ്കുകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നത് അനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കാനാണ് തീരുമാനം.  ഫിഷറീസ് വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് കാര്‍ഡിന്റെ  ആനുകൂല്യം ലഭിക്കുന്നത്. കാര്‍ഡിനു വേണ്ടിയുള്ള അപേക്ഷാഫോം  അതാത് മേഖലയിലുള്ള ബാങ്കുകള്‍ ഫിഷറീസ് വകുപ്പിനും മത്സ്യഫെഡിനും ലഭ്യമാക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട ഫിഷറീസ് വകുപ്പിന്റെയും മത്സ്യഫെഡിന്റെയും ഓഫീസുകളില്‍ നിന്ന് അപേക്ഷ ലഭിക്കും.  

 മത്സ്യവില്‍പ്പനക്കാര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകും.   സാഫില്‍  രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യ വില്‍പ്പനക്കാര്‍ക്കാണ്  ആനുകൂല്യം ലഭിക്കുക.  

സാഫ് മുഖേന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിച്ചിട്ടുള്ള വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രം കേരള ബാങ്കുമായി ഒപ്പിട്ടിട്ടുണ്ട്.  ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലെ 1000 മത്സ്യത്തൊഴിലാളികള്‍ക്ക് കാര്‍ഡിന്റെ ആനുകൂല്യം ലഭിക്കും. തുടര്‍ന്ന് ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ച് 10,000 വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കും.

രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ തീരദേശ മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ കാര്‍ഡ് വിതരണം ചെയ്യും.   ഇതിനായി മത്സ്യഫെഡില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ള നിബന്ധന ഒഴിവാക്കും.  

ഫിഷറീസ് വകുപ്പിന്റെ സ്റ്റേറ്റ് ലെവല്‍ ടെക്നിക്കല്‍ കമ്മറ്റി ഉടന്‍ ചേര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കാവുന്ന ബാങ്ക് വായ്പയുടെ പരിധി അവര്‍ ചെയ്യുന്ന വ്യവസായത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കും.  കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വഴി ഈടില്ലാതെ 1.6 ലക്ഷം രൂപയും ഈടോടെ മൂന്ന് ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.