കോവിഡ് സമൂഹ വ്യാപനം:ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍

post

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കാത്ത 35 ദിനങ്ങള്‍

കാസര്‍കോട് : ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്നും നിലവില്‍ കോവിഡ് സമൂഹ വ്യാപനം എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലയിലെ പരിമിതമായ സാഹചര്യത്തില്‍ ഇതുവരെ ഒരു കോവിഡ് രോഗി പോലും മരിച്ചിട്ടെല്ലന്നതും നമ്മുടെ നേട്ടമാണ്. രണ്ടാം ഘട്ടത്തില്‍ 70 പേര്‍ക്കും മൂന്നാം ഘട്ടത്തില്‍ 11 പേര്‍ക്കും മാത്രമാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. 

ജില്ലയില്‍ ഫെബ്രുവരി മൂന്നിനാണ് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് 39 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 14 നാണ് അടുത്ത കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 17 ന് മൂന്നാമത്തെ കോവിഡ് കേസും ജില്ലയില്‍ സ്ഥിരീകരിച്ചു. പിന്നീടങ്ങോട്ട് കോവിഡ് രോഗികള്‍ വര്‍ധിക്കുകയായിരുന്നു. 

ജില്ലയിലെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാനില്‍ നിന്നും വന്ന വ്യക്തിക്കാണ്. മാര്‍ച്ച് 14 മുതല്‍ മെയ് ഒന്നുവരെയുള്ള കാലയളവില്‍ 178 കോവിഡ് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 108 കേസുകള്‍ വിദേശത്ത് നിന്നും 70 കേസുകള്‍ സമ്പര്‍ക്കത്തിലൂടെയും സ്ഥിരീകരിച്ചവയാണ്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ 97.1 ശതമാനം (68 പേര്‍) പേരും കോവിഡ് രോഗികളോടൊപ്പം ഒരേ വീട്ടില്‍ താമസിച്ചവരായിരുന്നു. 

മൂന്നാം ഘട്ടത്തില്‍ 4.31 ശതമാനം (11 പേര്‍) പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. 35 ദിവസത്തിനിടെ ജില്ലയില്‍ ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ ജില്ലയില്‍ നിലവില്‍ സമൂഹവ്യാപനമെന്ന ആശങ്കയ്ക്ക് വകയില്ല. അതേസമയം ജനങ്ങള്‍ സാമൂഹിക അകലം പാലിച്ചും മാസ്‌ക് സോപ്പ് എന്നിവ ഉപയോഗിച്ചും ആരോഗ്യ വകുപ്പിനെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു ശ്രദ്ധിക്കണം. ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.