പത്തനംതിട്ടയെ ഒപ്പിയെടുത്ത് കാര്‍ട്ടൂണ്‍ മതില്‍

post

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തന ബോധവത്കരണ സന്ദേശങ്ങളും കാര്‍ട്ടൂണും അടങ്ങിയ പത്തനംതിട്ട എ ആര്‍ ക്യാമ്പിന്റെ മതില്‍ കലാകാരന്മാര്‍ നാടിന് സമര്‍പ്പിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് കാര്‍ട്ടൂണ്‍ മതില്‍ തയാറാക്കിയത്. അക്കാദമിയുടെ പ്രഗത്ഭരായ 11 കലാകാരന്‍മാരായ പ്രതാപന്‍ പുളിമാത്ത്, അനൂപ് രാധാകൃഷ്ണന്‍, ഡാവിഞ്ചി സുരേഷ്, ഫാ. ജോസ് പുന്നമഠം, ഷാജി സീതത്തോട്, സുഭാഷ് കല്ലൂര്‍, രതീഷ് രവി, സനീഷ് ദിവാകരന്‍, സജീവ് ശൂരനാട്, സുരേഷ് ഹരിപ്പാട്, പന്തളം ബാബു തുടങ്ങിയവരാണ് കാര്‍ട്ടൂണുകള്‍ വരച്ചത്.

കോവിഡിനെ അതിജീവിച്ച 93 കാരന്‍ തോമസും 88 കാരി മറിയാമ്മയും കോവിഡ് പ്രതിരോധത്തിന്റെ കാര്‍ട്ടൂണ്‍ മതിലില്‍ തെളിഞ്ഞു. എസ് എം എസ് എന്ന സുരക്ഷാ മന്ത്രം പറഞ്ഞ് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയും, ഈ കളി ജയിക്കാന്‍ മാത്രം കളിക്കുന്നതാണെന്ന പഞ്ച് ഡയലോഗുമായി മോഹന്‍ലാലും മതിലിലുണ്ട്.  

പത്തനംതിട്ടയിലെ പ്രിയ വ്യക്തിത്വങ്ങളെയും ഭാഷാശൈലിയെയുമാണ് കാര്‍ട്ടൂണിസ്റ്റുകള്‍ ഏറെയും വരച്ചത്. ക്രിസോസ്റ്റം തിരുമേനിയെ ചിത്രീകരിച്ചത് കാര്‍ട്ടൂണിസ്റ്റ് കൂടിയായ, മാര്‍ത്തോമാ സഭയുടെ അനിമേഷന്‍ വിഭാഗം ഡയറക്ടര്‍ ഫാ. ജോസ് പുനമടമാണ്. കോവിഡ് കില്ലറായി സോപ്പും മാസ്‌കും സാനിറ്റൈസറുമായി വരുന്ന പവനായിയായി ക്യാപ്റ്റന്‍ രാജുവും മതിലില്‍ തെളിഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ബോധവത്കരണ കാര്‍ട്ടൂണ്‍ മതില്‍ ചിത്രീകരണം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. സാനിറ്റൈസറും മാസ്‌ക്കും കലാകാരന്മാര്‍ക്ക് നല്‍കിയാണ് കാര്‍ട്ടൂണ്‍ മതില്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഇത്തരത്തില്‍ കാര്‍ട്ടൂണ്‍ മതില്‍ തയാറാക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.

കാര്‍ട്ടൂണിനൊപ്പം കരുതലും എന്ന ആശയം മുന്‍നിര്‍ത്തിയാണ് കാര്‍ട്ടൂണ്‍ മതില്‍ തയാറാക്കിയിട്ടുള്ളതെന്ന് അക്കാദമി ചെയര്‍മാന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കാലത്തിനനുസരിച്ച് മാറ്റാന്‍ കഴിയുന്നതാണ് കാര്‍ട്ടൂണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ പി. ബി. നൂഹ്, ജില്ലാ പോലീസ് മേധാവി കെ. ജി. സൈമണ്‍, ജില്ലാ സാമൂഹിക സുരക്ഷാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എ. എല്‍. പ്രീത, കോഓര്‍ഡിനേറ്റര്‍ പ്രേമകുമാരി  തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.