ഫസ്റ്റ്ബെല്ലിനായി ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങളായി

post

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് ചാനല്‍വഴി സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെല്‍' ക്ലാസുകള്‍ മുഴുവന്‍ കുട്ടികള്‍ക്കും കാണാന്‍ ക്രമീകരണമൊരുക്കാന്‍ ഹൈടെക് സ്‌കൂള്‍ - ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളില്‍ വിന്യസിച്ച ഐ.ടി ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അനുമതി നല്‍കി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സര്‍ക്കുലര്‍ പുറത്തിറക്കി.  സ്‌കൂളുകളില്‍ ലഭ്യമായിട്ടുള്ള 1.20 ലാപ്ടോപ്പുകളും 70,000 പ്രൊജക്ടറുകളും 4545 ടെലിവിഷനുകളുമാണ് പ്രയോജനപ്പെടുത്താന്‍ കഴിയുക.

വീട്ടിലും സമീപത്തും ക്ലാസുകള്‍ വീക്ഷിക്കുന്നതിന് അവസരമില്ലാത്ത കുട്ടികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയൂണിറ്റുകളുടെയുമെല്ലാം സഹായത്തോടെ ബദല്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വേണ്ടത്ര ഉപകരണങ്ങള്‍ ലഭ്യമാകുന്നില്ലെങ്കില്‍ സ്‌കൂളുകളില്‍ ലഭ്യമായ ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിക്കണം. ഇതിനായി ആവശ്യമായ പ്രദേശം പ്രഥമാധ്യാപകര്‍ കണ്ടെത്തണം. പ്രഥമാധ്യാപകരും ക്ലാസ് അധ്യാപകരും നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കിയ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വാര്‍ഡ്/ഡിവിഷന്‍ തലത്തിലോ മറ്റോ ചുമതലയുള്ള അധ്യാപകര്‍ക്കോ അല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറി ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കോ ആവശ്യകതയ്ക്കനുസരിച്ച് രസീത് വാങ്ങി പ്രഥമാധ്യാപകര്‍ക്ക് ഉപകരണങ്ങള്‍ നല്‍കാം. നാലു കുട്ടികള്‍ക്കുവരെ ഒരേ സമയം കാണാന്‍ ഒരു ലാപ്ടോപ്പ് ഉപയോഗിക്കാം. കൂടുതല്‍പേര്‍ക്ക് കൂടുതല്‍ ലാപ്ടോപ്പുകളോ, കേബിള്‍ / ഡി.ടി.എച്ച് കണക്ഷനുള്ള സ്ഥലങ്ങളില്‍ ടീവിയോ അല്ലെങ്കില്‍ ലാപ്ടോപ്പും പ്രൊജക്ടറും ഒരുമിച്ചോ ഉപയോഗിക്കാം.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള സ്‌കൂളുകളിലെ ഐടി ഉപകരണങ്ങളുടെ ലഭ്യത സമേതം (www.sametham.kite.kerala.gov.in) പോര്‍ട്ടലിലെ  Hi-Tech School ലിങ്ക് വഴി അറിയാന്‍ കഴിയും. ഉപകരണങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടതും ഓരോ ദിവസവും സൂക്ഷിക്കാന്‍ സുരക്ഷിതമായ സംവിധാനം ഏര്‍പ്പെടുത്തണം. സ്‌കൂളുകള്‍ വിതരണ രജിസ്റ്ററില്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തണം. സ്‌കൂള്‍ ബ്രോഡ്ബാന്‍ഡ് സംവിധാനം ഉപയോഗിച്ച് youtube.com/itsvicters ല്‍ നിന്നും നേരത്തേ ഡൗണ്‍ലോഡ് ചെയ്ത ക്ലാസുകളാണ് കാണിക്കേണ്ടത്.

ഈ ആഴ്ച ട്രയല്‍ അടിസ്ഥാനത്തിലായതിനാലും ക്ലാസുകള്‍ പലതവണ കാണിക്കുന്നതിനാലും ഏതെങ്കിലും മാര്‍ഗത്തിലൂടെ മുഴുവന്‍ കുട്ടികള്‍ക്കും കാണാന്‍ അവസരം ലഭിക്കുന്ന വിധമാണ് പ്രാദേശികതലത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. അതുകൊണ്ട് തന്നെ രക്ഷിതാക്കളും കുട്ടികളും യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ല. ഈ ക്ലാസുകള്‍ കാണാന്‍ മാത്രമായി ആര്‍ക്കെങ്കിലും പ്രത്യേക തുക ചെലവഴിക്കേണ്ടതോ ഏതെങ്കിലും ഉപകരണങ്ങള്‍ വാങ്ങേണ്ടതോ ആയ സാഹചര്യവും ഇപ്പോഴില്ല. ആവശ്യമായ സാങ്കേതിക നിര്‍ദേശങ്ങള്‍ക്കായി സ്‌കൂളുകള്‍ക്ക് കൈറ്റിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ.  കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.