ചാലക്കുടിപുഴയുടെ പ്രളയഭൂപടവുമായി കേരള കാര്‍ഷിക സര്‍വ്വകലാശാല

post

തൃശൂര്‍ : കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി പുഴയുടെ പ്രളയഭൂപടം തയ്യാറാക്കി കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാദമി. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

2018 ലെ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി നദീതടത്തിന്റെ പ്രളയഭൂപടമാണ് കാര്‍ഷിക സര്‍വകലാശാല ആദ്യമായി തയ്യാറാക്കിയത്. ചാലക്കുടി നദീതടത്തില്‍ ഉള്‍പ്പെടുന്ന ആറ് ബ്ലോക്കുകളിലെ 28 ഗ്രാമപഞ്ചായത്തുകളുടെയും പ്രളയഭൂപടങ്ങള്‍ ഇപ്രകാരം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ചാലക്കുടി നദീതടത്തില്‍ ഉള്‍പ്പെടുന്ന കൊടുങ്ങല്ലൂര്‍, ചാലക്കുടി മുനിസിപ്പാലിറ്റികളുടെയും പ്രളയ ഭൂപടങ്ങള്‍ തയ്യാറാക്കിയത്. ഏറ്റവും രൂക്ഷമായി പ്രളയമുണ്ടായത് മാള, വെള്ളാങ്ങല്ലൂര്‍, പാറക്കടവ് എന്നീ ബ്ലോക്കുകളിലാണ്. വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലെ പൂമംഗലം ഗ്രാമ പഞ്ചായത്തിലും, മാള ബ്ലോക്കിലെ കുഴൂര്‍ ഗ്രാമപഞ്ചായത്തിലും അന്നമനട, പൊയ്യ, എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും പ്രളയം സാരമായി ബാധിച്ചു.

ഐഎസ് ആര്‍ ഒ - എന്‍ ആര്‍ എസ് സിയുടെ വിവിധ ഉപഗ്രഹവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും ആധികാരികമായാണ് ഈ ഭൂപടങ്ങള്‍ തയ്യാറാക്കിയത്. 2018 ഓഗസ്റ്റ് 9 മുതല്‍ 28 വരെ ദിവസങ്ങളിലെ ഉപഗ്രഹവിവരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.

സ്വാഭാവികമായ നീര്‍ച്ചാലുകള്‍ തുണ്ടുതുണ്ടുകളായതും തണ്ണീര്‍ത്തടങ്ങളുടെ പരിവര്‍ത്തനവും മറ്റും പ്രളയത്തിന് കാരണമായിട്ടുണ്ടാകാം എന്ന് സര്‍വ്വകലാശാല പഠനം വിലയിരുത്തുന്നു. രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളെ കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വിശദ പഠന വിധേയമാക്കുകയും ഭാവിയിലെ വെള്ളപ്പൊക്കം ലഘൂകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും. കൂടാതെ മറ്റു പ്രധാന നദീതടങ്ങളായ ചാലിയാര്‍, ഭാരതപ്പുഴ, പെരിയാര്‍, പമ്പ, അച്ചന്‍കോവില്‍ തുടങ്ങിയവയുടെയും പ്രളയഭൂപടം തയ്യാറാക്കുവാനും സര്‍വകലാശാല ഉദ്ദേശിക്കുന്നുണ്ടെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ആര്‍ ചന്ദ്രബാബു പറഞ്ഞു.