കോവിഡ് 19: പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ 650 കോടിയുടെ പദ്ധതി നടപ്പാക്കും

post

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ നടപ്പിലാക്കും. ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനമില്ലാതായ സംരംഭകര്‍ക്ക് ഇവ പുനരാരംഭിക്കുന്നതിന് പരമാവധി 5 ലക്ഷം രൂപ വരെ 6 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പ്രവര്‍ത്തന മൂലധനവായ്പ അനുവദിക്കും.

'സുഭിക്ഷ കേരളം' പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി ഒബിസി വിഭാഗത്തില്‍പ്പെട്ട വ്യക്തിഗത വനിതാ സംരംഭകര്‍ക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി, മത്സ്യം വളര്‍ത്തല്‍, പശു/ആടുവളര്‍ത്തല്‍, പൗള്‍ട്രിഫാം എന്നിവ ആരംഭിക്കുന്നതിന് പരമാവധി 2 ലക്ഷം രൂപ വരെ 5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ വ്യക്തിഗത വായ്പ ലഭ്യമാക്കും. മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന പദ്ധതികള്‍ പ്രകാരം അനുവദിക്കുന്ന വായ്പ 2 കോടി രൂപയില്‍ നിന്നും 3 കോടി രൂപയായി വര്‍ദ്ധിപ്പിക്കും. 3 മുതല്‍ 4 ശതമാനം വരെ വാര്‍ഷിക പലിശ നിരക്കിലാണ് സിഡിഎസ്സുകള്‍ക്ക് ഈ വായ്പ അനുവദിക്കുന്നത്.

തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിവരുന്ന ഒബിസി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദേശ പ്രവാസികളുടെ പുനരധിവാസത്തിനായി കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് റിട്ടേണ്‍. 6 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കില്‍ 20 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന ഈ പദ്ധതിയില്‍ രേഖകള്‍ സമര്‍പ്പിച്ച് 15 ദിവസത്തിനകം വായ്പ അനുവദിക്കും. പരമാവധി 3 ലക്ഷം രൂപ മൂലധന സബ്‌സിഡിയും (15 ശതമാനം) തിരിച്ചടവിന്റെ ആദ്യ 4 വര്‍ഷം 3 ശതമാനം പലിശ സബ്‌സിഡിയും നോര്‍ക്ക ലഭ്യമാക്കും.

ഈ പദ്ധതി പ്രകാരം പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ വായ്പയെടുക്കുന്ന പ്രവാസിക്ക് വായ്പാ ഗഡുക്കള്‍ കൃത്യമായി തിരിച്ചടക്കുകയാണെങ്കില്‍ വായ്പാ കാലാവധിയായ 5 വര്‍ഷത്തിനകം മുതലും പലിശയുമടക്കം തിരിച്ചടക്കേണ്ടത് മുതലിനേക്കാളും കുറഞ്ഞ തുകയായ 18.5 ലക്ഷം രൂപ മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു