ജില്ലയില്‍ 593 പേര്‍ പുതിയതായി നിരീക്ഷണത്തില്‍; ആകെ നിരീക്ഷണത്തിലുള്ളത് 12,977 പേര്‍

post

മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ 593 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍. എം. മെഹറലി അറിയിച്ചു. 12,977 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 198 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 194 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ വീതവുമാണ് ചികിത്സയിലുള്ളത്. 11,390 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,389 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലും കഴിയുന്നു.

ചികിത്സയിലുള്ളത് 72 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 72 പേരാണ് നിലവില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 114 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 39 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. എട്ട് പേര്‍ രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 3,937 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 306 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ഏഴ് പേര്‍ കൂടി കോവിഡ് മുക്തരായി

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴ് പേര്‍ കൂടി രോഗമുക്തനായി. ദുബായില്‍ നിന്നെത്തിയ തവനൂര്‍ മാണൂര്‍ നടക്കാവ് സ്വദേശി 64 കാരന്‍, മുംബൈയില്‍ നിന്ന് വന്ന പൊന്നാനി വെളിയങ്കോട് സ്വദേശി 31 കാരന്‍, ചെന്നൈയില്‍ നിന്നെത്തിയ താനൂര്‍ പരിയാപുരം സ്വദേശി 22 കാരന്‍, അബുദബിയില്‍ നിന്ന് തിരിച്ചെത്തിയ കൂട്ടിലങ്ങാടി സ്വദേശി 24 കാരന്‍, മുംബൈയില്‍ നിന്നെത്തി രോഗബാധിതനായ തെന്നല തറയില്‍ സ്വദേശി 45 കാരന്‍, മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നിന്നു വന്ന ആതവനാട് കരിപ്പോള്‍ സ്വദേശി 59 കാരന്‍, മുംബൈയില്‍ നിന്നെത്തി വൈറസ് ബാധ സ്ഥിരീകരിച്ച തെന്നല കുറ്റിപ്പാല സ്വദേശി 37 കാരന്‍ എന്നിവര്‍ക്കാണ് വിദഗ്ധ ചികിത്സക്കുശേഷം രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.