പുതിയ അധ്യയന വര്‍ഷത്തിന് 'ഓണ്‍ലൈനായി' തുടക്കം

post

വയനാട്: വിദ്യാഭ്യാസ മേഖലയില്‍ മാറ്റം സൃഷ്ടിച്ച് ഓണ്‍ലെന്‍ ക്ലാസ്സുകള്‍ക്ക് തുടക്കമായി. കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും ഒരുപോലെ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ക്ലാസ്സുകള്‍ ഓണ്‍ലൈനിലൂടെ ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പഠന സൗകര്യം ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ ടിവിക്കും ലാപ്‌ടോപ്പുകള്‍ക്കും മുന്നിലിരുന്ന് പുതിയ അധ്യയന വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

ജൂണ്‍ ഏഴ് വരെ പരീക്ഷണാടിസ്ഥാനത്തിലാണ് ക്ലാസ്സുകള്‍ നടക്കുക. സാങ്കേതികമായ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനാണ് പരീക്ഷണാര്‍ത്ഥം ക്ലാസ്സുകള്‍ തുടങ്ങിയത്. വീടുകളില്‍ ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, ഇന്റര്‍നെറ്റ് കണക്ഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവ ഒരുക്കി നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. രാവിലെ 8.30നാണ് ക്ലാസ്സുകള്‍ തുടങ്ങിയത്. വിക്‌ടേഴ്‌സ് ചാനലിലൂടെ അരമണിക്കൂര്‍ വീതമുള്ള ക്ലാസ്സുകളാണ് നല്‍കുന്നത്.

കോളനികളില്‍ സാമൂഹിക പഠനമുറികള്‍

ജില്ലയിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഒരുക്കി. 28,000 വിദ്യാര്‍ത്ഥികളാണ് ഈ വിഭാഗത്തില്‍ ജില്ലയിലുള്ളത്. ഓണിവയല്‍ ഫഌറ്റില്‍ ഒരുക്കിയ പഠനമുറി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള സന്ദര്‍ശിച്ചു. 

കോളനികളിലെ സാമൂഹിക പഠനമുറികളിലും കമ്മ്യൂണിറ്റി ഹാളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ്, ഡിഷ് കണക്ഷനുകള്‍ തയ്യാറാക്കി ക്ലാസ്സ് സജ്ജമാക്കി. 23 പഠനമുറികളാണ് ജില്ലയില്‍ സജ്ജീകരിച്ചത്. എല്ലാ കേന്ദ്രങ്ങളിലും ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിയമിച്ച പരിശീലകന്റെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. അസൗകര്യങ്ങള്‍ ഉള്ള ഇടങ്ങളില്‍ ആവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ വാര്‍ഡ് മെമ്പര്‍മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, പ്രമോട്ടര്‍മാര്‍ എന്നിവരടങ്ങിയ കര്‍മ്മസമിതി നേതൃത്വം വഹിക്കും. ജൂണ്‍ ഏഴിന് മുന്‍പായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.