ഫസ്റ്റ് ബെല്‍: ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍

post

കോഴിക്കോട്: കോവിഡ് കാലത്ത് അധ്യയനവര്‍ഷവും ചരിത്രമാവുകയാണ്. യൂണിഫോമണിഞ്ഞ് ഭാരമേറിയ ബാഗും തൂക്കി സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ ഈ വര്‍ഷമില്ല. അധ്യാപകര്‍ നേരിട്ട് വരാതെയുള്ള ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ഇന്ന് രാവിലെ 10ന് തുടങ്ങി. ഓരോ ക്ലാസിലെയും വിവിധ വിഷയങ്ങളുടെ പാഠഭാഗങ്ങള്‍ നിശ്ചിത സമയക്രമത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ടെലിവിഷന്‍ ചാനലായ വിക്ടേഴ്‌സിലും ലഭ്യമായ മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങളിലും സംപ്രേഷണം ചെയ്യുകയും കുട്ടികള്‍ വീട്ടിലിരുന്ന് അത് കാണുകയും ചെയ്യുന്ന രീതിയിലാണ് ഇന്ന് ക്ലാസുകള്‍ ആരംഭിച്ചത്. ആവശ്യമായ ഇന്‍പുട്ടുകളോടെ, വീഡിയോ രൂപത്തില്‍ വിദഗ്ധര്‍ അവതരിപ്പിക്കുന്ന ക്ലാസുകളെ സംബന്ധിച്ചുള്ള ചര്‍ച്ചയും സംശയദൂരീകരണവും ഓരോ ക്ലാസിലെയും കുട്ടികളെ ഉള്‍പ്പെടുത്തി അധ്യാപകര്‍ തയ്യാറാക്കുന്ന വാട്‌സ്ആപ് ഗ്രൂപ്പുകളിലാണ് നടക്കുക.

പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെ ഓണ്‍ലൈന്‍ ക്ലാസ്സുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി സമഗ്ര ശിക്ഷാ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എ. കെ.അബ്ദുല്‍ ഹക്കീം അറിയിച്ചു. രാവിലെ 10ന് ഓണ്‍ലൈന്‍ പ്രവേശനോത്സവം ജില്ലാ വിദ്യാഭ്യാസ മേധാവികള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ് മാസ്റ്റര്‍, പിടിഎ/ എം.പിടിഎ/ ജനപ്രതിനിധികള്‍, അതത് ക്ലാസ് ടീച്ചര്‍ എന്നിവരുടെ ആശംസാ സന്ദേശത്തോടെയാണ് ആരംഭിച്ചത്. വിക്ടേഴ്‌സ് ചാനലില്‍ നടക്കുന്ന 'ഫസ്റ്റ് ബെല്‍' പ്രത്യേക പഠന ക്ലാസ്സുകള്‍ക്കൊപ്പം ജില്ലയില്‍ ഓരോ ക്ലാസ്സുകളിലെയും അധ്യാപകരുടെ ഇടപെടല്‍ കൂടിയുണ്ടാവും.

ജൂണ്‍, ഒന്ന് രണ്ട് തീയതികളില്‍ ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച സ്‌കൂളുകളുടെ സൂക്ഷ്മതല ആസൂത്രണം നടക്കും. ടെലിവിഷന്‍, സ്മാര്‍ട്ട്‌ഫോണ്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് നേരിട്ട് ഫോണ്‍ വിളിച്ചും പ്രാദേശിക കേന്ദ്രങ്ങള്‍ ഒരുക്കിയും ഓണ്‍ലൈന്‍ വിഭവങ്ങളും നിര്‍ദേശങ്ങളും ലഭ്യമാക്കും. ഇതിനായി ഓരോ ബി.ആര്‍.സി. തലത്തിലും വേണ്ട കേന്ദ്രങ്ങള്‍ കണ്ടെത്തി സജ്ജീകരണങ്ങള്‍ ഉറപ്പാക്കി വരികയാണ്.

ജൂണ്‍ മൂന്ന് മുതല്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസ്സിന് പുറമെ ഓണ്‍ലൈന്‍ ക്ലാസ് തയ്യാറെടുപ്പുകള്‍ക്കാവശ്യമായ പ്രവേശക പ്രവര്‍ത്തനങ്ങള്‍ നല്‍കും. വിദ്യാലയത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമാകുന്നതിനായി ഓരോ വിദ്യാലയവും മുന്നൊരുക്കങ്ങളും സൂക്ഷ്മതല ആസൂത്രണവും ഉറപ്പാക്കാനായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള യോഗങ്ങളോ ഓണ്‍ലൈന്‍ മീറ്റിംഗുകളോ നടത്തും.

ഓരോ വിദ്യാലയത്തിലും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാനായി ക്ലസ്റ്റര്‍/പഞ്ചായത്ത് തലത്തില്‍ പ്രധാനാധ്യാപകര്‍, എസ്ആര്‍ജി കണ്‍വീനര്‍മാരുടെ ഓണ്‍ലൈന്‍ യോഗങ്ങള്‍ (കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചുകൊണ്ട്) സംഘടിപ്പിക്കും. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ പ്രാദേശികവഴക്കത്തോടെ മേല്‍ സൂചിപ്പിച്ച യോഗങ്ങളില്‍ കൂടി വിനിമയം ചെയ്യും.

പ്രീ സ്‌കൂള്‍, പ്രൈമറി, യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ മാതൃകാ ഓണ്‍ലൈന്‍ വിഭവങ്ങള്‍ സമഗ്രശിക്ഷാ, ഡയറ്റ്, ജില്ലാ പഞ്ചായത്ത് എഡ്യൂകെയര്‍ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി വിദഗ്ധ അധ്യാപകരുടെ സേവനം പ്രയോജനപ്പെത്തി ഓരോ പാഠഭാഗത്തിലെയും ഓണ്‍ലൈന്‍ സാധ്യതകള്‍ കണ്ടെത്തി വ്യക്തമായ കര്‍മ്മ പദ്ധതി തയ്യാറാക്കും. ഓരോ ആഴ്ചയിലും ഓണ്‍ലൈന്‍ രീതിയിലോ നേരിട്ടോ എസ്ആര്‍ജി മീറ്റിംഗുകള്‍ ചേര്‍ന്ന് ഒണ്‍ലൈന്‍ ക്ലാസുകളുടെ അവലോകനവും തുടര്‍ക്ലാസുകളുടെ ആസൂത്രണവും നടത്തും.

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടുള്ള ഓണ്‍ലൈന്‍ പിന്തുണാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് റിസോഴ്‌സ് അധ്യാപകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഓരോ വിദ്യാലയവും ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഫലപ്രാപ്തി ബോധ്യപ്പെടുത്തുന്നതിനായി പഠനത്തെളിവുകള്‍ ശേഖരിക്കും. കുട്ടികളുടെ പുരോഗതി നിരന്തരം വിലയിരുത്തുന്നതിന് ആവശ്യമായ ഉപാധികള്‍ വികസിപ്പിക്കുകയും ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഉറപ്പാക്കുകയും ചെയ്യും.

വായനക്ക് വേണ്ട പുസ്തകങ്ങള്‍ (സ്‌കൂള്‍ ലൈബ്രറിയിലേയും മറ്റു പ്രാദേശിക ലൈബ്രറികളിലെയും) ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിന് വിദ്യാലയത്തില്‍ സംവിധാനമൊരുക്കും. ഓണ്‍ലൈന്‍ പരിശീലനത്തിന്റെ സംഘാടനം, ഏകോപനം, മോണിറ്ററിംഗ് എന്നിവക്കായി ജില്ലാതലം മുതല്‍ സ്‌കൂള്‍ തലം വരെ വിവിധ സമിതികളും രൂപീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.