പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന്റെ പുരോഗതി ചീഫ് സെക്രട്ടറിയും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും വിലയിരുത്തി

post

പത്തനംതിട്ട : പമ്പയില്‍ അടിഞ്ഞുകൂടിയ 1,29,000 മീറ്റര്‍ ക്യൂബ് കെട്ടിട അവശിഷ്ടങ്ങള്‍, മണല്‍, മണ്ണ്, കളിമണ്ണ്, പ്ലാസ്റ്റിക്ക് അവശിഷ്ടം എന്നിവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പുരോഗതി വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത എന്നിവര്‍ പമ്പയിലും നിലയ്ക്കലും എത്തി വിലയിരുത്തി. 

പമ്പയിലെ കെട്ടിട അവശിഷ്ടങ്ങള്‍, മണല്‍, മണ്ണ്, കളിമണ്ണ്, പ്ലാസ്റ്റിക്ക് അവശിഷ്ടം തുടങ്ങിയവ നീക്കം ചെയ്യുന്നതിനു  നിലനില്‍ക്കുന്ന തടസങ്ങള്‍ മനസിലാക്കുന്നതിനും അതു പരിഹരിക്കുന്നതിനുമായിരുന്നു സന്ദര്‍ശനം. മണല്‍ നീക്കം ചെയ്യാന്‍ വനം വകുപ്പ് അനുമതി നല്‍കണമെന്നു ചീഫ് സെക്രട്ടറി ടോം ജോസ് നിര്‍ദേശിച്ചു. വരുന്ന ദിവസം മുതല്‍ മണല്‍ നീക്കം ചെയ്യുന്നത് പുനരാരംഭിക്കാന്‍ ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിനോട് നിര്‍ദേശിച്ചു.

ചീഫ്  സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഡി.ജി.പി ലോക്നാഥ് ബഹ്റ എന്നിവര്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്, എസ്.പി:കെ.ജി സൈമണ്‍, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, റാന്നി ഡി.എഫ്.ഒ ഉണ്ണികൃഷ്ണന്‍, റാന്നി തഹസില്‍ദാര്‍ മിനി കെ.തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായും ചര്‍ച്ച നടത്തി.