കോവിഡ് ബാധിച്ച് ഒരു മരണം; ആറു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

post

തിരുവനന്തപുരം : കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ മരിച്ചു. എറണാകുളം ചുള്ളിക്കല്‍ സ്വദേശിയായ അറുപത്തൊമ്പതുകാരനാണു മരിച്ചത്.  പുതുതായി ആറു പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. നിലവില്‍ 165 പേരാണ് രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കോവിഡ് സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരിച്ച അറുപത്തൊമ്പതുകാരന്‍. രോഗം ബാധിച്ച് ദുബായില്‍നിന്നു നാട്ടിലെത്തിയ ഇദ്ദേഹം ഹൃദ്രോഗത്തെത്തുടര്‍ന്നു ബൈപാസ് സര്‍ജറിക്കു വിധേയനായിരുന്നു. കടുത്ത ന്യുമോണിയ ബാധിതനുമായിരുന്നു. കടുത്ത രക്തസമ്മര്‍ദവുമുായിരുന്നു. ഇക്കാരണങ്ങളാലാണു രോഗം മൂര്‍ഛിച്ചതും ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്നതുമെന്നും നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്നലെ രോഗം സ്ഥിരീകരിച്ച ആറു പേരില്‍ രണ്ടു പേര്‍ തിരുവനന്തപുരം സ്വദേശികളാണ്. കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോ ആളുകള്‍ക്കു വീതവും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,34,370 പേര്‍ കോവിഡ് സംശയത്തെത്തുടര്‍ന്നു നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,33,750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലും ഐസൊലേഷനിലാണ്. ഇന്നലെ 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6,067 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതില്‍ 5,276 പേര്‍ക്കു രോഗമില്ലെന്ന ഫലം ലഭിച്ചു.

കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്നവരില്‍ നാലു പേര്‍ക്കു രോഗം ഭേദമായി. ഇതില്‍ ഒരാള്‍ തിരുവനന്തപുരത്തും രണ്ടു പേര്‍ കോട്ടയത്തുമുള്ളവരാണ്. മറ്റൊരാള്‍ എറണാകുളത്തു ചികിത്സയിലായിരുന്ന വിദേശ പൗരനാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ മുന്‍ ദിവസങ്ങളേക്കാള്‍ വലിയ കുറവു വന്നിട്ടുണ്ടെങ്കിലും ആശങ്ക അവസാനിച്ചതായി കരുതാനാകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോഴുള്ള ജാഗ്രത കൂടുതല്‍ ശക്തമായി തുടരണം. ശാരീരിക അകലം പാലിക്കുന്നതിലും ആരോഗ്യ വകുപ്പു നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കുന്നതിലും വീഴ്ച വരുത്തരുതെന്നു മുഖ്യമന്ത്രി പറഞ്ഞു.