ഇരവിപേരൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ പുതിയ കെട്ടിടം

post

കുട്ടികളെ വിശ്വപൗരന്മാരായി വളര്‍ത്തി എടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ (മുരിങ്ങശേരി) നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ ഇന്ന് കണ്ടും കേട്ടും അനുഭവിച്ചുമാണ് പഠിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ ഏഴ് വര്‍ഷം സ്‌കൂള്‍ അടച്ചുപൂട്ടേണ്ടതോ, ഡിവിഷന്‍ കുറവ് മൂലം അധ്യാപകരെ മാറ്റേണ്ട സാഹചര്യമോ ഉണ്ടായില്ല. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളും സ്മാര്‍ട്ട് ക്ലാസ് റൂം ആക്കിയിരുന്നു. കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തുന്നുണ്ട്.

നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകളുടെ വികസനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപയിലാണ് ദേശവാസികള്‍ക്ക് ആത്മബന്ധം ഉള്ളതും അനേകം പേര്‍ പഠിച്ചതുമായ ഇരവിപേരൂര്‍ ഗവ. എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയ സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും ഫണ്ട് കണ്ടെത്തി നടത്തും. ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതുള്‍പ്പെടെ റോഡ്, കുടിവെള്ളം തുടങ്ങി ഓരോ പ്രവര്‍ത്തനവും മണ്ഡലത്തില്‍ പൂര്‍ത്തിയാക്കി വരുന്നുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഗവ.എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം നിര്‍മിച്ചത്. 375.29 ച.മീ.വിസ്തൃതിയില്‍ ഇരു നിലകളിലായാണ് സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കിയിരിക്കുന്നത്.