കെ.എസ്.ഡി.പി.യുടെ ഓങ്കോളജി ഫാർമ പാർക്കിന്റ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

post

മൂന്ന് വർഷത്തിനുള്ളിൽ ഓങ്കോളജി ഫാർമ പാർക്ക് പ്രവർത്തന സജ്ജമാകും

ക്യാൻസർ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും

ആലപ്പുഴ ജില്ലയിലെ കലവൂരിൽ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഡി.പി.യുടെ ഓങ്കോളജി ഫാർമ പാർക്കിന്റ നിർമ്മാണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ നിർവഹിച്ചു. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ മത്സരാധിഷ്ഠിതവും ലാഭം ഉണ്ടാക്കുന്നതും ആയിരിക്കണമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ 30 വർഷം ഐ.ടിയാണ് ലോകം ഭരിച്ചതെങ്കിൽ അടുത്ത 30 വർഷം ബയോളജിയും ബയോടെക്നോളജിയുമായിരിക്കും ലോകം ഭരിക്കുക. അത് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ഇതിൽ കെ.എസ്.ഡി.പി.ക്ക് പ്രധാന പങ്കുണ്ട്. ജനങ്ങളുടെ പണം വിനിയോഗിക്കുന്ന സ്ഥാപനങ്ങളാണ് സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ. അവ എപ്പോഴും സർക്കാരിനെ ആശ്രയിച്ചു നിൽക്കാൻ പാടില്ലെന്നും തിരിച്ച് സർക്കാരിനെ സഹായിക്കുന്ന രൂപത്തിലേക്ക് ശക്തിപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.

ക്യാൻസർ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ഫാർമ പാർക്കിലൂടെ സാധിക്കും. 231 കോടി രൂപ അടങ്കൽ വരുന്ന സംരംഭം മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തന സജ്ജമാകും. മരുന്നുകൾക്ക് 60% വിലക്കുറവ് ഉണ്ടാകും.പ്രവർത്തം ആരംഭിച്ച് മൂന്നാം വർഷം 350 കോടി രൂപയുടെ വിറ്റുവരവും 50 കോടി പ്രവർത്തന ലാഭവുമാണ് ഓങ്കോളജി ഫാർമ പാർക്കിലൂടെ കെ.എസ്.ഡി.പി. ലക്ഷ്യമിടുന്നത്.

ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായി. കെ.എസ്.ഡി.പി ചെയർമാൻ സി.ബി ചന്ദ്രബാബു, മാനേജിംഗ് ഡയറക്ടർ ഇ.എ സുബ്രഹ്മണ്യൻ, റിഹാബ് കൺസൾട്ടന്റ് റോയ് കുര്യൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, വൈസ് പ്രസിഡന്റ് ഇന്ദിര തിലകൻ, പഞ്ചായത്ത് അംഗം ടി.പി. ഷാജി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് ആർ. നാസർ, ഓങ്കോളജി പാർക്ക് പ്രോജക്ട് കൺസൾട്ടൻറ് ബി.കെ ദോഷി, കെ.എസ്.ഡി.പി ഡയറക്ടർ ബോർഡ് അംഗം കെ.വി വർക്കി, ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.