ഒരു വർഷം, ഒരു കോടി ഫയലുകൾ ഇ ഗവേണൻസിൽ ചരിത്രമെഴുതി ഐഎൽജിഎംഎസ്

post

ഗ്രാമപഞ്ചായത്തുകളിൽ ഓൺലൈനിൽ സേവനം ഒരുക്കുന്ന ഐഎൽജിഎംഎസ് വഴി ഇതിനകം ഒരു കോടിയിലധികം ഫയലുകൾ കൈകാര്യം ചെയ്തു.2022 ഏപ്രിൽ 4നാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെൻറ് സിസ്റ്റം വഴിയുള്ള സേവനം വ്യാപിപ്പിച്ചത്.

ഒരു വർഷം പൂർത്തായാകാൻ രണ്ട് ആഴ്ച ബാക്കി നിൽക്കെയാണ് ഒരു കോടി ഫയലുകളെന്ന നേട്ടം ഐഎൽജിഎംഎസ് സ്വന്തമാക്കിയത്.  മാർച്ച് 22 വരെ 1,00,05,051 ഫയലുകളാണ് ഐഎൽജിഎംഎസ് വഴി കൈകാര്യം ചെയ്തത്. ഇവയിൽ 89.13 ലക്ഷം ഫയലുകളും (89.08%) തീർപ്പാക്കിക്കഴിഞ്ഞു. 264 സേവനങ്ങളാണ് ഐഎൽജിഎംഎസ് വഴി നിലവിൽ ലഭ്യമാക്കുന്നത്.

പൊതുജനങ്ങൾ ഓൺലൈനിലൂടെ സേവനം തേടുന്ന സിറ്റിസൺ സർവീസ് പോർട്ടൽ വഴി ലഭിച്ചത് 14.43 ലക്ഷം അപേക്ഷകളാണ്. ഇതിൽ 13.13 ലക്ഷം ഫയലുകളും (91.01%) തീർപ്പാക്കി. പഞ്ചായത്ത് ഓഫീസിൽ വരാതെ തന്നെ സേവനങ്ങൾ എല്ലാം ലഭ്യമാകുന്ന രീതിയിലാണ് ഐഎൽജിഎംഎസ് സംവിധാനം. citizen.lsgkerala.gov.in ലൂടെയാണ് സേവനങ്ങൾ ലഭ്യമാകുന്നത്. പണമടയ്ക്കാനും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുൾപ്പെടെ വെബ്‌സൈറ്റിലുണ്ട്.

അഭിമാനകരമായ നേട്ടമാണ് ഐഎൽജിഎംഎസ് വഴി ഇ ഗവേണൻസ് രംഗത്ത് കേരളം കൈവരിച്ചതെന്ന്തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്‌  പറഞ്ഞു.നേട്ടത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഐഎൽജിഎംഎസ് രൂപകൽപ്പന ചെയ്ത ഇൻഫർമേഷൻ കേരളാ മിഷനെയും മന്ത്രി അഭിനന്ദിച്ചു.പഞ്ചായത്ത് ഓഫീസുകളിൽ നേരിട്ട് വരാതെ, വെബ്‌സൈറ്റിലൂടെ അപേക്ഷകൾ നൽകുന്ന സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പൊതുജനങ്ങളോട് അഭ്യർഥിച്ചു.