വിശേഷങ്ങളറിയാന്‍ മന്ത്രിമാര്‍ നേരിട്ടെത്തി; ആവേശത്തിലായി കര്‍ഷകര്‍

post

വിശേഷങ്ങളും പരാതികളും കേള്‍ക്കാന്‍ മന്ത്രിമാര്‍ നേരിട്ടെത്തിയതിന്റെ ആഹ്ലാദത്തിലാണ് കൊഞ്ചിറ ഗവ. യു.പി.എസ്സിലെ ഏഴാം ക്ലാസ്സുകാരായ ഗോപികയും നക്ഷത്രയും അനോഷറും അടങ്ങുന്ന കുട്ടി കര്‍ഷകര്‍. കൃഷിദര്‍ശന്‍ പരിപാടിയുടെ ഭാഗമായാണ് മന്ത്രിമാരായ പി.പ്രസാദ്, ജി.ആര്‍ അനില്‍ എന്നിവര്‍ എം.എല്‍.എമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നേരിട്ടെത്തി കര്‍ഷകരുമായി സംവദിച്ചത്. ആയിരത്തിലധികം കര്‍ഷകരെയാണ് സംഘം നേരില്‍ കണ്ടത്. ഇവര്‍ ഉന്നയിച്ച സംശയങ്ങള്‍ അനുഭാവപൂര്‍വം കേട്ട മന്ത്രി, അടിയന്തരമായി ഇവയ്ക്ക് പരിഹാരം കാണുമെന്നും ഉറപ്പുനല്‍കി. കൃഷി മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കര്‍ഷകരോട് സംവദിച്ച് പ്രശ്നങ്ങള്‍ മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണ് കൃഷി ദര്‍ശന്‍.


രാവിലെ എട്ട് മണിയോടെ കുടപ്പനക്കുന്ന് കൃഷി ഭവന് മുന്നില്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയാണ് കൃഷി മന്ത്രി പി. പ്രസാദും സംഘവും യാത്ര തുടങ്ങിയത്. തുടര്‍ന്ന് കരകുളം കാസ്‌കോ വില്ലേജ്, വെമ്പായം കൊഞ്ചിറ പാടശേഖരം, പനവൂര്‍ നന്മ കൃഷിക്കൂട്ടം, ആനാട്, അരുവിക്കര, നെടുമങ്ങാട് ചെല്ലാംകോട് എന്നിവിടങ്ങളിലുമെത്തി കര്‍ഷകരെ നേരില്‍ കണ്ടു. കര്‍ഷകര്‍ ആവേശത്തോടെയാണ് സംഘത്തെ വരവേറ്റത്. പലരും മന്ത്രിമാര്‍ക്ക് സമ്മാനങ്ങളും നാടന്‍ ഭക്ഷണങ്ങളും കരുതിയിരുന്നു. പ്രദേശത്തെ കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത വസ്തുക്കളാക്കി കര്‍ഷകര്‍ കൂടുതല്‍ വരുമാനം നേടണമെന്ന് മന്ത്രി പി. പ്രസാദ് കര്‍ഷകരോട് പറഞ്ഞു.


കാട്ടുപന്നിശല്യം: സോളാർ ഫെൻസ് സ്ഥാപിക്കാൻ സർക്കാർ സഹായം നൽകും: മന്ത്രി പി.പ്രസാദ്

മലയോര മേഖലയിലെ കർഷകർ നേരിടുന്ന കാട്ടുപന്നി ശല്യം ഗൗരവമായി കാണുമെന്നും സോളാർ ഫെൻസ് സ്ഥാപിക്കുന്നതിന് കൃഷി വകുപ്പിന്റെ സഹായമുണ്ടാകുമെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു. കൃഷിദർശൻ പരിപാടിയുടെ ഭാഗമായി നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകരെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.


കാർഷിക കർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി മുതൽ നടപ്പാക്കും. സേനാംഗങ്ങൾക്ക് പെൻഷൻ നൽകുന്നത് ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആമസോൺ പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴി, കർഷകരുടെ നൂറ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും. കർഷകർ സമർപ്പിച്ച അപേക്ഷകളുടെ തത്സ്ഥിതി മൊബൈൽ ആപ്പ് വഴി അറിയാനുള്ള സംവിധാനം നടപ്പാക്കും. ആധുനിക കാർഷിക സംവിധാനങ്ങൾ മനസ്സിലാക്കുന്നതിന് പ്രത്യേക പരിശീലന ക്ലാസ്സുകൾ ഏർപ്പെടുത്തുമെന്നും വി.എഫ്.പി.സി.കെ വഴി ഹൈബ്രിഡ് വിത്തുകൾ വികസിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


കുടപ്പനക്കുന്ന്, കരകുളം, വെമ്പായം, പനവൂർ, ആനാട്, അരുവിക്കര, നെടുമങ്ങാട് എന്നിവിടങ്ങളിലെ കർഷകരുമായാണ് മന്ത്രി സംവദിച്ചത്. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, എം.എൽ.എമാരായ വി.കെ പ്രശാന്ത്, ഡി.കെ മുരളി, ജി.സ്റ്റീഫൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.