പരിമിതികളെ സാധ്യതയാക്കി ഭിന്നശേഷി കായിക മേള
ഭിന്നശേഷി വാരോഘോഷത്തിന് തുടക്കം
കണ്ണൂർ: പരിമിതികൾ മറന്നുള്ള മുന്നേറ്റങ്ങൾ, ആവേശത്തോടെയുള്ള ആർപ്പുവിളിയും ആരവങ്ങളും, ഒടുവിൽ മനസ്സിനൊപ്പം ഓടിയെത്താത്ത ശരീരത്തെ വരുതിയിലാക്കിയുള്ള തിളക്കമാർന്ന വിജയങ്ങൾ. ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന 'ഉണർവ് 2022' ലോകഭിന്നശേഷി വാരോഘോഷത്തിന്റെ ഭാഗമായ കായിക മേളയാണ് അതിജീവനത്തിന്റെ സന്ദേശമായത്.
ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളിലെയും സ്‌പെഷ്യൽ സ്‌കൂളുകളിലെയും വിദ്യാർഥികളാണ് കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 400 പേർ കായിക മേളയിൽ മാറ്റുരച്ചു. 50, 100 മീറ്റർ ഓട്ട മത്സരം, ഷോട്ട് പുട്ട്, സോഫ്റ്റ് ബോൾ ത്രോ, വീൽ ചെയർ റെയ്‌സ് എന്നിവയായിരുന്നു മത്സര ഇനങ്ങൾ. കലാ മത്സരങ്ങൾ ഡിസംബർ മൂന്നിന് പൊലീസ് സഭാ ഹാളിൽ നടക്കും. ഭിന്നശേഷി സൗഹൃദ ജില്ല എന്ന വിഷയത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആറിന് നടക്കുന്ന ശിൽപശാലയോടെ വാരാഘോഷം സമാപിക്കും.
വാരാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് രണ്ടുകോടി രൂപയുടെ സ്‌കോളർഷിപ്പ് ജില്ലയിൽ വിതരണം ചെയ്തതായി അവർ പറഞ്ഞു. ഗ്രാമപഞ്ചായത്തുകൾ നൽകുന്ന സ്‌കോളർഷിപ്പുകളിൽ പ്രധാന വിഹിതം ജില്ലാ പഞ്ചായത്താണ് നൽകുന്നത്. ബഡ്‌സ് സ്‌കൂളുകളുടെ പ്രവർത്തനം വിപുലീകരിക്കാനും ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഗ്രാമപഞ്ചായത്തുകൾ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഈ വർഷം ബ്ലോക്ക് തലത്തിൽ ഭിന്നശേഷി സംഗമം സംഘടിപ്പിക്കുമെന്നും പി പി ദിവ്യ പറഞ്ഞു.