കർഷകരെ കണ്ടും കേട്ടും കൃഷി മന്ത്രി; വന്യജീവി ആക്രമണം: കൃഷി വകുപ്പും നഷ്ടപരിഹാരം നൽകും

post

കണ്ണൂർ: കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും പരിഹാര മാർഗങ്ങൾ നിർദേശിക്കാനും കൃഷിവകുപ്പ് മന്ത്രിയും സംഘവും കൃഷിയിടങ്ങളിലേക്കും കർഷക ഭവനങ്ങളിലേക്കും സന്ദർശനം നടത്തി. പിണറായി കൺവെൻഷൻ സെന്ററിൽ നടക്കുന്ന കൃഷിദർശൻ പരിപാടിയുടെ ഭാഗമായാണ് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ, കൃഷി വിജ്ഞാൻ കേന്ദ്ര ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംഘം സന്ദർശനം നടത്തിയത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചരക്കണ്ടി, വേങ്ങാട്, മുഴപ്പിലങ്ങാട്, ധർമടം, പിണറായി, എരഞ്ഞോളി, തലശ്ശേരി നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ 10 കേന്ദ്രങ്ങളിൽ കർഷകരുമായി മന്ത്രി സംവദിച്ചു.

ഭൂപ്രകൃതിക്കുണ്ടാകുന്ന പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും വന്യമൃഗ ശല്യവും കർഷകരെ സാരമായി ബാധിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടി. മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും വേനൽക്കാലത്തെ രൂക്ഷമായ വരൾച്ചയും ഉപ്പുവെള്ളം കയറുന്നതും കീട രോഗങ്ങളുടെ അനിയന്ത്രിതമായ ആക്രമണവും പ്രധാന പ്രശ്നമായി കർഷകർ ഉന്നയിച്ചു. ഇത്തരം പ്രശ്നങ്ങൾക്ക് കൃഷിയിടത്തിൽ വച്ച് തന്നെ മന്ത്രി പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചു. വന്യജീവി ആക്രമത്തിൽ കൃഷി നശിക്കുന്ന കർഷകർക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ കൃഷി വകുപ്പ് മുഖേനെ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.

ഇപ്പോൾ വനം വകുപ്പാണ് നഷ്ട പരിഹാരം നൽകുന്നത്. അതിനു പുറമെയാണിത് . ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി ഉൽപ്പാദനം നടത്തണം. എപ്പോഴും പരമ്പരാഗത കൃഷി രീതിയുമായി മാത്രം മുന്നോട്ടുപോകനാവില്ല. വിള ഇൻഷൂറൻസിന് കർഷകർ പരമാവധി അപേക്ഷിക്കണം - മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട വിളവെടുപ്പ് ഏതിനാണോ ലഭിക്കുക അതിനായിരിക്കും സർക്കാർ മുൻഗണന നൽകുക. അതിനുള്ള ആസൂത്രണം അതാത് കൃഷിയിടങ്ങളിൽ തന്നെ തുടങ്ങണം. നാളികേരത്തിന്റെ വിലയിടവ് നിയന്ത്രിക്കുന്നതിന് സർക്കാറിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകും. ആവശ്യമായ സ്ഥലങ്ങളിൽ നാളികേര സംഭരണ യൂണിറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

രാവിലെ അഞ്ചരക്കണ്ടി പനയത്താംപറമ്പിലെ ഷൈമ മനോജിന്റെ വീട്ടിൽ നിന്നും തുടങ്ങിയ സന്ദർശനം വിവിധയിടങ്ങളിൽ പര്യടനം നടത്തി വൈകീട്ട് പിണറായി എരുവട്ടിയിലാണ് സമാപിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷർ, അംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷർ, കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വിവിധയിടങ്ങിലെ സന്ദർശനങ്ങളിൽ പങ്കെടുത്തു. നവംബർ 22ന് ആരംഭിച്ച കൃഷിദർശൻ പരിപാടി ശനിയാഴ്ച പിണറായിയിൽ സമാപിക്കും.