ലഹരിക്കെതിരെ നവകേരള മുന്നേറ്റം: ക്യാമ്പയിന് ജില്ലയിൽ തുടക്കം

post

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീർക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച 'ലഹരിക്കെതിരെ നവകേരള മുന്നേറ്റം' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.

ക്യാമ്പയിന്റെ ഭാഗമായി വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിടിഎ, എംപിടിഎ, വികസനസമിതി എന്നിവയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടി നടന്നു. പരിപാടി വെള്ളിയാഴ്ച തുടരും. ഒക്‌ടോബർ എട്ട് മുതൽ 12 വരെ ക്ലബ്ബുകൾ, ഹോസ്റ്റലുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ സംവാദവും പ്രതിജ്ഞയും സംഘടിപ്പിക്കും. വിദ്യാർഥികളിൽ അവബോധമുണ്ടാക്കാൻ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് അധ്യാപകർക്കും എക്‌സൈസ്-പൊലീസ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകും. ഒമ്പതിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ എല്ലാ അയൽക്കൂട്ടങ്ങളിലും ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിലും ലഹരി വിരുദ്ധ പ്രചാരണം ഉൾപ്പെടുത്തും.

14ന് ബസ് സ്റ്റാന്റുകൾ, ചന്തകൾ, ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വ്യാപാരികളുടെയും വ്യവസായികളുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിക്കും. 16ന് വൈകീട്ട് നാല് മുതൽ ഏഴ് വരെ എല്ലാ വാർഡുകളിലും ജനജാഗ്രതാ സദസ്സ് നടക്കും. അതിഥി തൊഴിലാളികൾക്കിടയിലെ പ്രചാരണ പരിപാടികളും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനവും ശക്തമാക്കും. 23,24 തീയതികളിൽ ഗ്രന്ഥശാലകളിലും 24ന് വൈകീട്ട് ആറിന് വീടുകളിലും പൊതുസ്ഥലങ്ങളിലും 25ന് വ്യാപാര സ്ഥാപനങ്ങളിലും ലഹരിക്കെതിരെ ദീപം തെളിയിക്കും. 28ന് എൻസിസി, എൻഎസ്എസ്, എസ് പി സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലിയും 30, 31 തീയതികളിൽ വിളംബരജാഥകളും നടക്കും. നവംബർ ഒന്നിനാണ് ക്യാമ്പയിന്റെ ആദ്യഘട്ടം അവസാനിക്കുക.