വനിത കമ്മീഷന്‍ അദാലത്ത്: 10 പരാതികള്‍ തീര്‍പ്പാക്കി

post

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.സതീദേവി പറഞ്ഞു. വയനാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ കേസുകള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഗാര്‍ഹിക പീഡനം, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധി ച്ചുളള കേസുകളുടെ എണ്ണം ജില്ലയില്‍ വര്‍ദ്ധിക്കുന്നുണ്ട്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ തൊഴില്‍ ചെയ്യാന്‍ സാഹചര്യം ഒരുക്കുന്ന പോഷ് ആക്ട് ( പ്രൊട്ടക്ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഇന്‍ വര്‍ക്ക്‌പ്ലെയ്‌സ്) അനുശാസിക്കുന്ന പ്രശ്‌ന പരിഹാര സംവിധാനം നിലവില്‍ പല തൊഴില്‍ സ്ഥാപനങ്ങളിലും ഇല്ലെന്ന പരാതികളും ലഭിച്ചിട്ടുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ വീഴ്ച്ച പാടില്ല. അതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ പരാതി പരിഹാര സംവിധാനങ്ങള്‍ രൂപീകരിച്ച് ഫലപ്രദമായി ഇടപെടലുകള്‍ നടത്തണമെന്ന് ചെയര്‍പേഴ്‌സണ്‍ നിര്‍ദ്ദേശിച്ചു.

പുരുഷന്മാരിലെ മദ്യപാനാസക്തി, ലഹരി ഉപയോഗം എന്നിവ മൂലം സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ സമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടാകണം. പ്രശ്‌ന പരിഹാരത്തിനായി ജാഗ്രതയോടുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. തദ്ദേശ ഭരണ സംവിധാനങ്ങളുടെ ഭാഗമായി ജാഗ്രത സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ വനിതാ കമ്മീഷന്റെ പിന്തുണയുണ്ടാകുമെന്ന് പി. സതീദേവി പറഞ്ഞു. ലിംഗ നീതി സംബന്ധിച്ച ബോധവല്‍ക്കരണം പരിപാടികള്‍ ജില്ലകള്‍തോറും നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചതായും അവര്‍ പറഞ്ഞു.

അദാലത്തില്‍ 36 പരാതികള്‍ കമ്മീഷന്‍ പരിഗണിച്ചു. 10 പരാതികള്‍ തീര്‍പ്പാക്കി. 21 എണ്ണം അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. രണ്ട് പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചു.