വഴിയൊരുക്കി, മുഖം മിനുക്കി വാടാനപ്പള്ളി

post

തൃശൂര്‍ : നടവഴിയില്‍ ഇനി തടസ്സങ്ങള്‍ ഉണ്ടാവില്ല. റോഡ് മുറിച്ച് കടക്കല്‍ സുഗമമാകും. വാഹനങ്ങള്‍ പ്രധാന ജങ്ഷനില്‍ അപകടത്തില്‍പ്പെടുന്നത് വാടാനപ്പള്ളിയില്‍ ഇനി പഴങ്കഥയാകും. ഒരു കോടിയോളം രൂപ ചെലവില്‍ വാടാനപ്പള്ളി സെന്റര്‍ സൗന്ദര്യവത്കരിക്കുകയാണ്. സി.എന്‍.ജയദേവന്‍ എം.പി യായിരിക്കേ അനുവദിച്ച 30 ലക്ഷവും എം.എല്‍.എ ഫണ്ടില്‍നിന്ന് മുരളി പെരുനെല്ലി നല്‍കിയ 50 ലക്ഷവും പഞ്ചായത്ത് ഫണ്ടും ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് ഭരണ സമിതി വാടാനപ്പള്ളി ജങ്ഷന്‍ സൗന്ദര്യവത്കരണം നടപ്പാക്കുന്നത്. ചിലങ്ക ജങ്ഷന്‍ മുതല്‍ വാടാനപ്പള്ളി വടക്കേ അപകട വളവ് വരെ ദേശീയ പാതയുടെ ഇരു വശങ്ങളിലും തൃശൂര്‍ റോഡില്‍ ആത്മാവ് ജങ്ഷന്‍ വരേയുമായി ഓടകള്‍ സംരക്ഷിച്ച് തറയോടുകള്‍ വിരിക്കുകയാണ്. ഇത് നടപ്പാതകളാക്കി തിരിച്ച് സ്റ്റീല്‍ കൈവരികളും സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഓടകള്‍ തകര്‍ന്ന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയും ഉയരം കൂട്ടിയുമാണ് സംരക്ഷിക്കുന്നത്. ഓടകളിലേയ്ക്ക് ചില സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സ്ഥാപിച്ച മാലിന്യ പൈപ്പുകള്‍ പഞ്ചായത്ത് നീക്കം ചെയ്തിട്ടുണ്ട്.
മുന്‍ കാലങ്ങളില്‍ കാനകളില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഒഴുക്കിവിട്ടിരുന്ന സെപ്റ്റിക് ടാങ്ക് മാലിന്യത്തിന്റെ വരവിന് തടയിടാനാകുമെന്നതാണ് ഈ കാന സംരക്ഷണത്തിന്റെ ഏറ്റവും വലിയ നേട്ടം. നേരത്തെ കക്കൂസ് മാലിന്യം ഓടകളില്‍ നിറഞ്ഞ് ആളുകള്‍ മൂക്ക് പൊത്തേണ്ടി വന്നതും നിരവധി പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചതും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വാടാനപ്പള്ളി ജങ്ഷനില്‍ ദേശീയ പാതയും തൃശൂര്‍ റോഡും സംഗമിക്കുന്നിടത്ത് വാഹനാപകടങ്ങളും തുടര്‍ക്കഥകളാണ്. റോഡ് മുറിച്ച് കടക്കാന്‍ ആളുകള്‍ പ്രയാസപ്പെടുന്നുമുണ്ട്. ഇതിനു പരിഹാരമായേക്കാവുന്ന വിധം സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. വ്യാപാര സ്ഥാപനങ്ങള്‍ നിറഞ്ഞ് പഞ്ചായത്ത് ഓഫീസ് ഏതെന്ന് തിരിച്ചറിയാന്‍ ദൂരെ നിന്നും വരുന്നവര്‍ ബുദ്ധിമുട്ടിയിരുന്നു. നവീകരണത്തിലൂടെ ഓഫീസിന്റെ മുഖഛായ തന്നെ മാറിയിട്ടുണ്ട്. രാത്രിയും പകലും പെട്ടെന്ന് ശ്രദ്ധയില്‍ പെടാവുന്ന നെയിം ബോര്‍ഡും സ്ഥാപിച്ചു. സൗന്ദര്യ വത്കരണം ഈ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തന്നെ പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി പറഞ്ഞു.