അഭ്രപാളിയിലെ ജീവിതം തേടിയവരുടെ കഥയുമായ് ഇന്ത്യയുടെ ഓസ്കാർ ചിത്രം ചെല്ലോ ഷോ

post

ചലച്ചിത്ര രംഗത്തെ നൈമിഷികതയും ജീവിതപ്രയാസങ്ങളും പ്രമേയമാക്കിയ ഇന്ത്യയുടെ ഓസ്കാർ ചിത്രം ചെല്ലോ ഷോ രാജ്യാന്തര ചലച്ചിത്ര മേളയിൽ. പാൻ നളിൻ സംവിധാനം ചെയ്ത ഈ ഗുജറാത്തി ചിത്രം സമയ് എന്ന ഒൻപതു വയസ്സുകാരന് ചലച്ചിത്രങ്ങളോട് തോന്നുന്ന കൗതുകവും അടുപ്പവും വെളിച്ചത്തെ തേടിയുള്ള യാത്രയുമാണ് പ്രമേയമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഗുജറാത്തിച്ചിത്രത്തിന് ഓസ്കാർ നോമിനേഷൻ ലഭിക്കുന്നത്.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട യുവാവിന്റെ അതിജീവനം പ്രമേയമാക്കിയ നന്ദിത ദാസിന്റെ സ്വിഗാറ്റോ, ശിഥിലമായ കുടുംബ മുഹൂർത്തങ്ങളെ ആസ്പദമാക്കിയുള്ള പദ്മകുമാർ നരസിംഹമൂർത്തിയുടെ മാക്സ്, മിൻ & മ്യാവൂസാകി, ആമിർ ബാഷിറിൻറെ ദി വിന്റർ വിതിൻ, നവാഗത സംവിധായകനായ ശുഭം യോഗിയുടെ കച്ചേ ലിംബൂ തുടങ്ങി ബുസാൻ, ടൊറന്റോ മേളകളിൽ പ്രേക്ഷക പ്രീതി നേടിയ എട്ടു ചിത്രങ്ങളാണ് ചെല്ലോ ഷോയ്‌ക്കൊപ്പം രാജ്യാന്തര മേളയിലെ കലെയ്ഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

പൃഥ്വി കൊനാനൂറിന്റെ സെവന് റ്റീനേഴ്സ്, ശ്ലോക് ശർമ്മയുടെ ടു സിസ്റ്റേഴ്സ് ആൻഡ് എ ഹസ്ബൻഡ്ന് എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ. മലയാളി സംവിധായകനായ ഡോ.ബിജുവിന്റെ ആന്തോളജി ചിത്രം ദി പോർട്രെയ്ട്സും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.