കണ്‍സ്യൂമര്‍ ഫെഡ് ഓണം വിപണിഓഗസ്റ്റ് 29 മുതല്‍; 1600 ചന്തകള്‍, 13 അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍

post

ഓണം വിപണിക്കായി വിപുലമായ തയ്യാറെടുപ്പുമായി കണ്‍സ്യൂമര്‍ ഫെഡ്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെ തുടര്‍ച്ചയായി 10 ദിവസമാണ് ഓണം വിപണികള്‍ സംഘടിപ്പിക്കുന്നത്. 29 ന് വൈകിട്ട് തിരുവന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാതല ഉദ്ഘാടനങ്ങള്‍ ഓഗസ്റ്റ് 30 ന് നടക്കും. സംസ്ഥാനത്തുടനീളം 1600 ഓണ ചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്നത്. ഈ ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ ജനങ്ങള്‍ക്കു ലഭ്യമാക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് അറിയിച്ചു.

ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നീ ഇനങ്ങള്‍ സപ്ലൈകോ സബ്സിഡി നിരക്കില്‍ ലഭ്യമാക്കി ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനു ശക്തമായ വിപണി ഇടപെടലാണു സംസ്ഥാന സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡ് മുഖേന നടപ്പിലാക്കുന്നത്. പൊതു വിപണിയേക്കാള്‍ ഏകദേശം 30 ശതമാനം മുതല്‍ 100 ശതമാനം വരെ വിലക്കുറവിലാണ് സബ്സിഡി ഇനങ്ങള്‍ ലഭ്യമാക്കുന്നത്. 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലാണു മറ്റു നിത്യോപയോഗ സാധനങ്ങള്‍ വില്‍പനയ്ക്കെത്തിക്കുക.