യുവജന ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം മാതൃകാപരം: കടന്നപ്പള്ളി രാമചന്ദ്രന്‍

post

കാസര്‍ഗോഡ് : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ  പ്രവര്‍ത്തനം മാതൃകാപരമാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍. കേരളോത്സവത്തില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിജയിച്ചവരെ അനുമോദിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കാസര്‍കോട് ജില്ലാ യുവജന കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  പരിപാടി  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുവജനങ്ങളുടെ സര്‍ഗ്ഗവാസനകള്‍ പരിപേഷിപ്പിക്കുന്നതിനൊടൊപ്പം, യുവജനതയില്‍ സേവന തല്‍പരത വളര്‍ത്തിയെടുക്കുന്നതിലും യുവജനക്ഷേമ ബോര്‍ഡ് മുന്‍പന്തിയിലാണ്. വ്യക്തിത്വ വികസനത്തിനും സാമൂഹിക വബോധത്തിനും ഉതകുന്ന മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും പൊതുജനങ്ങളുമായി സംവദിക്കുന്നതിനുമുള്ള ക്രിയാത്മകമായ  സര്‍ഗ്ഗശേഷി യുവജനങ്ങളിലും  വിദ്യാര്‍ത്ഥികളിലും പരിപോഷിപ്പിക്കുന്നതിലും യുവജനക്ഷേമ ബോര്‍ഡിന്റെ  പങ്ക് വലുതാണ്. രാജ്യത്തിന്റെ പുരോഗതി വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും കൈകളിലാണ് കുടികൊള്ളുന്നത്.അതിനാല്‍  പൊതുവിദ്യാലയ മേഖലയില്‍ ആശാവഹമായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വായുവും ജലവും പോലെ വിദ്യാഭ്യാസവും എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതാണ് എന്ന തിരിച്ചറിവോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷം കഴിയുമ്പോഴും പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കേരളോത്സവത്തില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിജയിച്ചവര്‍ക്കും  ഐക്യരാഷ്ട്രസഭയുടെ എബ് ഡ്യൂ എഫ്. ഒയില്‍ പ്രബന്ധം അവതരിപ്പിച്ച നവ്യ നാരായണനും, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സന്നദ്ധ സേവനം നടത്തിയ ബി.എഡ്. വിദ്യാര്‍ത്ഥികളെയും  യൂത്ത് ആക്ഷന്‍ ഫോഴ്‌സ് വെളണ്ടിയേഴ്‌സിനെയും കേരളോത്സവത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച യുവജന കോര്‍ഡിനേറ്റര്‍മാരെയും മന്ത്രി ഉപഹാരം നല്കി ആദരിച്ചു.കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന യുവജന കമ്മിഷന്‍ അംഗം കെ മണികണ്ഠന്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ്‌കാല എന്നിവര്‍ മുഖ്യാതിഥിയായി.കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മഹ് മൂദ് മുറിയനാവി സംസാരിച്ചു. ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ.വി ശിവപ്രസാദ് സ്വാഗതവും കാഞ്ഞങ്ങാട് നഗരസഭ കോര്‍ഡിനേറ്റര്‍ ശി ചന്ദ്രന്‍ കാര്‍ത്തിക നന്ദിയും പറഞ്ഞു