കൂടുതല്‍ ജാപ്പനീസ് കമ്പനികള്‍ കേരളത്തിലെത്തും: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കേരളത്തിലേക്ക് കൂടുതല്‍ കമ്പനികള്‍ ജപ്പാനില്‍ നിന്നെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ഡിസ്‌കവര്‍ ജപ്പാന്‍ സാംസ്‌കാരികോത്‌സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ ജപ്പാന്‍ കമ്പനിയായ നിസാന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മുന്‍നിര ജാപ്പനീസ് കമ്പനികളാണ് അധികം താമസിയാതെ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുക. ജപ്പാനിലെ വിമാനക്കമ്പനിക്ക് ആവശ്യമായ സോഫ്റ്റ്‌വെയര്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നിര്‍മിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഷിമാനെ, ഒസാക്ക സര്‍വകലാശാലകള്‍ കേരളവുമായി സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. ഇത് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. മത്‌സ്യ മേഖലയിലും ജപ്പാന്റെ സഹകരണം പരിഗണനയിലാണ്. ജപ്പാനില്‍ നിവരധി തൊഴിലവസരങ്ങളുണ്ട്. എന്നാല്‍ ഭാഷയാണ് പ്രശ്‌നം. ഇതിന് പരിഹാരം കാണാന്‍ കഴക്കൂട്ടം കിന്‍ഫ്രയിലെ ബഹുഭാഷ പഠന കേന്ദ്രം സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളവും ജപ്പാനും തമ്മില്‍ ഊഷ്മളമായ ബന്ധമാണുള്ളത്. കേരളം നിക്ഷേപത്തിന് മികച്ചയിടമാണെന്ന് ജപ്പാന്‍ സന്ദര്‍ശന വേളയില്‍ അവിടത്തെ കമ്പനികള്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ജപ്പാനില്‍ നിന്ന് പല കാര്യങ്ങളും നമുക്ക് പഠിക്കാനാവും. അവരുടെ ഒത്തൊരുമ, ശുചിത്വം, ജോലിയോടുള്ള സമര്‍പ്പണം എന്നിവ മാതൃകയാക്കാമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജപ്പാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അലുമ്‌നി സൊസൈറ്റി  ഓഫ് എഒടിഎസ് തിരുവനന്തപുരം സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്. ടൂറിസം സഹകരണം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശശിതരൂര്‍ എം. പി, ടി. പി. ശ്രീനിവാസന്‍, ടി. ബാലകൃഷ്ണന്‍, എഒടിഎസ് പ്രതിനിധി ഹിഷാക്കി കാന്റ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.