തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍ ഓഫീസിന് ആധുനിക സൗകര്യങ്ങളോടെ പുതിയ ഇരുനില കെട്ടിടം

post

ഫെബ്രുവരി 18 ന്  മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
മലപ്പുറം : ആധുനിക സൗകര്യങ്ങളോടെ തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടമൊരുങ്ങി. കിഫ്ബി മുഖേന അനുവദിച്ച അന്‍പത്തിനാല് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി നാനൂറ്റിയാറ്  രൂപ ചെലവിലാണ് തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍ ഓഫീസിനായി ഇരുനില കെട്ടിടം പണി പൂര്‍ത്തിയാക്കിയത്.  205.24 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ളതാണ് കെട്ടിടം. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണം.
താഴത്തെ നിലയില്‍  സബ് രജിസ്ട്രാര്‍ക്ക്  പ്രത്യേകമായി ഓഫീസ് റൂം, ജീവനക്കാര്‍ക്കുള്ള ക്യാബിനുകള്‍, രജിസ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക്  ഇരിപ്പിടം, റഫറന്‍സ് ലൈബ്രറി എന്നിവയും  ആദ്യ നിലയില്‍ റെക്കോര്‍ഡ് മുറി, ഡൈനിങ് ഹാള്‍, രണ്ടാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍  എന്നിവയുമാണ്  സജ്ജീകരിച്ചിരിക്കുന്നത്. ഒന്നാം   നിലയിലെ റെക്കോഡ് മുറിയിലേക്ക് ഫയലുകളും രജിസ്റ്ററുകളും  എത്തിക്കുന്നതിനും അവിടെ നിന്ന്  ഓഫീസിലേക്ക്  തിരിച്ച് കൊണ്ടുവരുന്നതിനും ലിഫ്റ്റ്  സൗകര്യവുമുണ്ട്. എയര്‍ കണ്ടീഷന്‍, സി.സി.ടി.വി ക്യാമറ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.  നിലവില്‍ തേഞ്ഞിപ്പലം സബ്  രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്.
ഓഫീസ് കെട്ടിടോദ്ഘാടനം  ഫെബ്രുവരി 18 ന് വൈകീട്ട് നാലിന്  മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കും. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. തേഞ്ഞിപ്പലം ചേളാരിയിലെ ചടങ്ങില്‍ പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ ഉപാധ്യക്ഷനാകും. പി.കെ കുഞ്ഞാലിക്കുട്ടി എം പിയാണ് മുഖ്യാതിഥി. തേഞ്ഞിപ്പലത്തെ ചടങ്ങിനൊപ്പം നിര്‍മ്മാണം പൂര്‍ത്തിയായ സംസ്ഥാനത്തെ എട്ട് സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും 10 ഓഫീസ് മന്ദിരങ്ങളുടെ നിര്‍മ്മാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുക. ഒരു ദിവസം ഒരു വകുപ്പില്‍  10 ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനവും എട്ട് ഓഫീസ്  കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും കേരള ചരിത്രത്തിലെ പുതിയ ഏടാണ്.  2019 ഫെബ്രുവരി 19നാണ് പുതിയ 23 സബ് രജിസ്ട്രാര്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ മുഖ്യ മന്ത്രി നിര്‍വഹിച്ചത്.