ആലപ്പുഴ ബൈപാസ് ഏപ്രില്‍ അവസാനത്തോടെ യാഥാര്‍ഥ്യമാകും

post

ആലപ്പുഴ : ബൈപാസിന്റെ അവസാനഘട്ട പണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ അവസാനത്തോടെ ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. രണ്ടാം ആര്‍.ഒ.ബിയുടെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന കുതിരപ്പന്തി സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി.

രണ്ടാം ആര്‍.ഒ.ബി സ്ഥാപിക്കുന്നതിനുള്ള പ്രൊപോസല്‍ റെയില്‍വേയ്ക്ക് നല്‍കാനായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെ്. അനുമതി ലഭിച്ചാല്‍  ഉടന്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിലവിലെ ഡി പി ആറില്‍ (ഡീറ്റെയില്‍ഡ് പ്രോജക്ട് പ്ലാനിംഗ്) സര്‍വീസ് റോഡും ലൈറ്റുകളും ഇല്ലാത്തതിനാല്‍ ഇതിനു വേണ്ട അത്യാവശ്യ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ മുടക്കുമെന്നും ലൈറ്റുകള്‍ കെല്‍ട്രോണ്‍ വഴി വാങ്ങുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ല കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്നു മീറ്റര്‍ സര്‍വീസ് റോഡ് ഇടുന്നതിനുള്ള നടപടികളാണ് നടക്കുന്നത്.

ബൈപാസിന് താഴെ രണ്ടു വശത്തായുള്ള 45 മീറ്റര്‍ കാടുവെട്ടിത്തെളിച്ചു ചെടികള്‍ നട്ടു ഭംഗിയായി പരിപാലിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ പാത വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബൈപ്പാസ് കമ്മീഷന്‍ ചെയ്തതിനു ശേഷം കടപ്പുറം ഭാഗത്ത് താഴെയായി ദീപാലങ്കാരം ചെയ്യാനുള്ള നടപടികളും ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. എ.എം ആരിഫ് എംപി, ദേശീയ പാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഡോ.എ.സിനി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.