മന്ത്രി വീണാ ജോര്‍ജ് ആറന്മുള സത്രക്കടവ് സന്ദര്‍ശിച്ചു

post

കക്കി-ആനത്തോട്, പമ്പ ഡാമുകള്‍ തുറന്നത് ഏറ്റവും അനുയോജ്യമായ സമയത്ത്: മന്ത്രി 

പത്തനംതിട്ട: കക്കി-ആനത്തോട്, പമ്പ ഡാമുകള്‍ തുറന്നത് ഏറ്റവും അനുയോജ്യമായ സമയത്താണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള പമ്പാ സത്രക്കടവിലെത്തി പമ്പാനദിയിലെ ജലനിരപ്പ് നിരീക്ഷിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടു ദിവസം പത്തനംതിട്ട ജില്ലയില്‍ മഴ കുറഞ്ഞു നിന്നതും ഒക്ടോബര്‍ 20, 21 തീയതികളില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കിയ സാഹചര്യത്തിലുമാണ് ഡാമുകള്‍ തുറന്നത്. മഴ ഗണ്യമായി കുറഞ്ഞതും തോട്ടപ്പള്ളി സ്പില്‍ വേയില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നതും പമ്പയിലെ ജലനിരപ്പ് ഗണ്യമായി കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഡാമുകളില്‍ നിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലം നദികളുടെ ജലനിരപ്പ് ഉയര്‍ത്തുന്നില്ല. റെഡ് അലര്‍ട്ടില്‍ തുടരുന്ന കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ യഥാക്രമം 90 സെന്റീമീറ്ററും 50 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയിട്ടുള്ളത്. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് നിലവിലുള്ളതിനാലാണ് ഡാമുകളില്‍ സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുള്ളത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ അതോറിറ്റി വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരം മാത്രമാകും ഇനിയും ഷട്ടറുകള്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച തീരുമാനം എടുക്കുകയെന്നും മന്ത്രി പറഞ്ഞു. 

ജില്ലയില്‍ കൂടുതല്‍ ക്യാമ്പുകള്‍ ഉള്ളത് അപ്പര്‍ കുട്ടനാട്ടിലാണ്. വെള്ളം താഴ്ന്നപ്രദേശങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങിയതും ജില്ലയില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പ് മുന്നില്‍ കണ്ടുമാണ് അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ക്യാമ്പുകളിലേക്കു മാറ്റുന്നത്. പത്തനംതിട്ട ജില്ലയില്‍ ജോലിചെയ്യുന്ന മറ്റു ജില്ലക്കാരായ ഉദ്യോഗസ്ഥരും 25 വരെ ക്യാമ്പ് ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.