'ബാക്ക് ടു ഹോം'തുണയായി ; ചാന്ദുമോനി തിരികെ ജാര്‍ഖണ്ഡിലേക്ക്

post

കൊല്ലം: ദുരിതജീവിതത്തില്‍ നിന്ന് കുടുംബത്തിന്റെ തണലിലേക്ക് മടക്കമൊരുക്കാന്‍ ജനമൈത്രി-റെയില്‍വെ പൊലിസ് സംയുക്ത സംരംഭമായ 'ബാക്ക് ടു ഹോം'. മനോനിലതെറ്റി കൊല്ലത്ത് കണ്ടെത്തിയ ജാര്‍ഖണ്ഡുകാരി ചാന്ദുമോനിക്ക് ജീവിതം തിരികെ നല്‍കിയാണ് തുടക്കം.

കഴിഞ്ഞ ഓഗസ്റ്റ് 24ന് വെളുപ്പിനാണ് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ചോരക്കുഞ്ഞുമായി ചാന്ത്മോനിയെ സബ്ഇന്‍സ്പെക്ടര്‍ അയൂബ്, പോലീസ് ഉദ്യോഗസ്ഥന്‍ രാജേഷ് എന്നിവര്‍ കണ്ടെത്തിയത്. ആശുത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. പിന്നീട് കരിക്കോട് മഹിളാമന്ദിരത്തിലേക്കാണ് ചാന്ദ്മോനിയെ മാറ്റി. ആറോളം ഭാഷകള്‍ സംസാരിക്കുന്ന ഇവര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആര്‍. പി.എഫ് സബ് ഇന്‍സ്പെക്ടറായ ബീനയുടെ വലിയ പരിശ്രമത്തിനൊടുവിലാണ് വിവരങ്ങള്‍ കണ്ടെത്തി ബന്ധുക്കളെ അറിയിച്ചത്.

സാമ്പത്തികമായി പിന്നാക്കമായിരുന്ന ധാര്‍വ സ്വദേശികളായ കുടുംബത്തിന് യാത്രാച്ചിലവ് സഹിതം നല്‍കി പൊലിസ് കൂട്ടായ്മ പിന്തുണച്ചു. തുടര്‍ന്നാണ് കൊല്ലത്തെത്തിയ ബന്ധുക്കളെ ഏല്‍പ്പിച്ചത്. എസ്.എച്ച്.ഒ ആര്‍. എസ്. രഞ്ജു, ആര്‍. പി. എഫ.് ഇന്‍സ്പെക്ടര്‍ രജനി നായര്‍, എ.എസ്.ഐ മനു, സി.പി. ഒമാരായ സതീഷ് ചന്ദ്രന്‍, പ്രശാന്ത്, ബിജു, ഡയാന ഫ്രാങ്ക്ളിന്‍ എന്നിവര്‍ പങ്കെടുത്തു.