കോവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃകയൊരുക്കി കാസര്‍കോട് നഗരസഭ

post

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട മാതൃകയാണ് കാസര്‍കോട് നഗരസഭ നടപ്പിലാക്കിയത്. കോവിഡ് ഒന്നാം തരംഗം നാടാകെ പടര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്നത് കാസര്‍കോട് നഗരസഭയിലായിരുന്നു. കൃത്യവും കാര്യക്ഷമവുമായ ഇടപെടലിലൂടെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം നന്നായി കുറച്ചു കൊണ്ടുവരാന്‍ നഗരസഭയ്ക്കായി. ബോധവത്ക്കരണ പരിപാടികളും യജ്ഞങ്ങളും നഗരസഭയിലെ ജനങ്ങളെ കാര്യമായി സ്വാധീനിച്ചതിലൂടെയാണ് നിലവില്‍ കാറ്റഗറി ബി വിഭാഗത്തില്‍ നഗരസഭ നില്‍ക്കുന്നത്. രണ്ടാം തരംഗ സമയത്തെ ലോക് ഡൗണിന് ശേഷം ആദ്യ ആഴ്ചകളില്‍ കാസര്‍കോട് നഗരസഭ എ വിഭാഗത്തിലായിരുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് നഗരസഭ ആദ്യമായി വിദ്യാനഗറിലെ അസാപ്പ് കെട്ടിടത്തില്‍ 140 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള സി.എഫ്.എല്‍.ടിസി ആരംഭിച്ചു. പിന്നാലെ നാല്‍പതോളം കിടക്കകള്‍ ഒരുക്കി സ്ത്രീകള്‍ക്കായി ഡൊമിസിലറി കെയര്‍ സെന്റര്‍ വിദ്യാനഗറില്‍ ആരംഭിച്ചു. അവശതയനുഭവിക്കുന്ന കോവിഡ് രോഗികള്‍ക്കായി സൗജന്യ ആംബുലന്‍സ് സൗകര്യം ഒരുക്കി. രോഗികള്‍ക്ക് വളരെ ചെറിയ നിരക്കില്‍ യാത്ര ഉറപ്പാക്കാന്‍ ആറോളം ടാക്സി, ഒരു ഓട്ടോ സൗകര്യവും നഗരസഭ തയ്യാറാക്കി.

മാഷ് പദ്ധതി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ ഫേസ് ഷീല്‍ഡ് എന്നിവ ഉള്‍പ്പെടുത്തിയ ആരോഗ്യ കിറ്റ് വിതരണം ചെയ്തു. ഓരോ വാര്‍ഡിലേക്കും രണ്ട് വീതം പള്‍സ് ഓക്സീമീറ്റര്‍ ലഭ്യമാക്കി. ഇതോടൊപ്പം താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് സെല്ലും  പ്രവര്‍ത്തനം ആരംഭിച്ചു.

എണ്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന കൊപ്പല്‍ കോളനിയിലെ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ കോളനിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കളും പച്ചക്കറികളും അടങ്ങിയ കിറ്റ് നല്‍കി. 15 ദിവസം ലോക്ഡൗണ്‍ നടത്തിയതിലൂടെ കോവിഡ് വ്യാപനം തടയാന്‍ സാധിച്ചു.

ഒന്നര ലക്ഷത്തോളം ആളുകള്‍ക്ക് ഹോമിയോ പ്രതിരോധ ഗുളികകള്‍ വീടുകളില്‍ എത്തിച്ചു നല്‍കിയും  നഗരസഭ മാതൃകയായി.  പുതിയ കോവിഡ് ബാധിതര്‍ക്ക് 15 ദിവസത്തേക്കുള്ള ആയുര്‍വേദ മരുന്നുകളും നല്‍കി വരുന്നുണ്ട്. രണ്ടാഴ്ചയ്ക്കിടെ കോവിഡ് പോസിറ്റീവ് ആയ പുതിയ രോഗികള്‍ക്ക് ആയുര്‍വേദ ആശുപത്രിയില്‍ നിന്നും മരുന്നുകള്‍ എത്തിച്ച് നല്‍കുന്നു.

കോവിഡ് വ്യാപനം തടയാന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീറിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, മാഷ് പദ്ധതി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നിരന്തരമായ ബോധവത്ക്കരണവും ഇടപെടലും നടത്തി വരുന്നു.

ഇപ്പോള്‍ നഗരസഭയുടെ ഡൈനിങ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കിയിരിക്കുകയാണ്. ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിനായി ഡൈനിങ് ഹാളും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനായി കോണ്‍ഫറന്‍സ് ഹാളും ഉപയോഗിക്കുന്നു. ആറ് ദിവസത്തോളം നഗരത്തിലെ എല്ലാ വാര്‍ഡുകളിലേക്കും ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബോധവത്ക്കരണ സന്ദേശം എത്തിച്ചു. ആറോളം ജാഗ്രത സമിതി അവലോകനങ്ങള്‍ നഗരസഭയില്‍ നടന്നു. വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതികള്‍ വളരെ സജീവമാണെന്നും കാസര്‍കോട് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഖാലീദ് പച്ചക്കാട് പറഞ്ഞു.