മൈനിംഗ് ലൈസന്‍സിന് ഇനി ഓണ്‍ലൈന്‍ അപേക്ഷകള്‍

post

തിരുവനന്തപുരം: സംസ്ഥാനത്ത് ഖനന ലൈസന്‍സിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങുന്നു. ഒക്ടോബര്‍ മുതലാണ് ഖനനാനുമതിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനാവുക. ഇതോടെ ഖനന ലൈസന്‍സിനായി നേരിട്ട് ഓഫീസില്‍ എത്തുന്നത് ഒഴിവാക്കാനാവുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പ്രവര്‍ത്തനം ഇതോടെ കൂടുതല്‍ സുതാര്യമാകും. ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇതുള്‍പ്പടെ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഡയറക്ട്രേറ്റിലെയും ജില്ലാ ഓഫീസുകളിലെയും മേധാവിമാരുമായി മന്ത്രി ഓണ്‍ലൈന്‍ അവലോകന യോഗം നടത്തി.

മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ പത്തു ദിവസത്തില്‍ തീര്‍പ്പാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫയലുകള്‍ തീര്‍പ്പാക്കുന്നതിലെ പുരോഗതി രണ്ടാഴ്ചയില്‍ ഒരിക്കല്‍ പരിശോധിക്കും. മറ്റു വകുപ്പുകളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീര്‍പ്പാക്കേണ്ട ഫയലുകളില്‍ ആവശ്യമായ ഇടപെടലുകള്‍ വേഗത്തില്‍ നടത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ആവശ്യമുണ്ടെങ്കില്‍ അതുറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

പൊതുജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ സമീപനം സൗഹാര്‍ദ്ദപരമായിരിക്കണം. ഗൃഹനിര്‍മാണത്തിന് ചെങ്കല്ല് എടുക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി അനുമതി ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ പരിശോധിച്ച് വേഗത്തില്‍ തീരുമാനം എടുക്കണം. പൊതുമേഖല സ്ഥാപനങ്ങളുടെ ഖനന അനുമതി വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു.

യോഗ തീരുമാനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ജൂലൈ ഒന്നിന് മുമ്പ് ജില്ലകളില്‍ നിന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി പറഞ്ഞു. ഡയറക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ വകുപ്പിന്റെ നിലവിലെ സ്ഥിതിയും പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിശദീകരിച്ചു.