കര്‍ഷകര്‍ക്ക് ആശ്വാസമാകാന്‍ 'കാസര്‍കോട് കപ്പ ചാലഞ്ച്'

post

കാസര്‍കോട്: കോവിഡ് ലോക്ഡൗണും കാലം തെറ്റി പെയ്ത മഴയും  പ്രതിസന്ധിയിലായ ജില്ലയിലെ കപ്പ കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 'കാസര്‍കോട് കപ്പ ചാലഞ്ച്'  സംഘടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 1275 ഹെക്ടര്‍ സ്ഥലത്ത് പുതിയതായി കൃഷിയിറക്കി ജില്ല ഒന്നാം സ്ഥാനം നേടിയിരുന്നു. ഇതില്‍ 300 ഹെക്ടര്‍ സ്ഥലത്തും കിഴങ്ങു വര്‍ഗ വിളയായ കപ്പയായിരുന്നു കൃഷി ചെയ്തത്. നിലവില്‍ പരപ്പ ബ്ലോക്കിലെ ബളാല്‍, കള്ളാര്‍, പനത്തടി, വെസ്റ്റ് എളേരി, കോടോം-ബേളൂര്‍, ഈസ്റ്റ് എളേരി, കിനാനൂര്‍-കരിന്തളം എന്നീ പഞ്ചായത്തുകളിലും നീലേശ്വരം ബ്ലോക്കിലെ കയ്യൂര്‍-ചീമേനി പഞ്ചായത്തിലും കാറഡുക്ക ബ്ലോക്കിലെ ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലും മാത്രം 100 ടണ്ണിലധികം പച്ച കപ്പ വിളവെടുക്കാന്‍ തയ്യാറായി കഴിഞ്ഞു.

ഈ സാഹചര്യത്തിലാണ് സന്നദ്ധ സംഘടനകളുടെയും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെയും സഹകരണത്തോടെ വിഷരഹിതമായി കാസര്‍കോട്ടെ മണ്ണില്‍ ഉത്പാദിപ്പിച്ച ഉത്പാദിപ്പിച്ച ഫാം ഫ്രഷ് പച്ച കപ്പ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനാണ് കാസര്‍കോട് കപ്പ ചലഞ്ചിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ചാലഞ്ചിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ക്ക് കൃഷി വകുപ്പ് അധികൃതരുമായി ബന്ധപ്പെടാം.

പരപ്പ ബ്ലോക്ക്: 9383471976, 9383472351

കാറഡുക്ക ബ്ലോക്ക്: 9383471978

നീലേശ്വരം ബ്ലോക്ക്: 9383472331