കോവിഡ് വ്യാപനം: കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും കളക്ടര്‍

post

കാസര്‍ഗോഡ് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍, ജില്ലയിലെ ആരോഗ്യ രംഗത്ത് പരിമിതമായ സൗകര്യങ്ങളും കുറഞ്ഞ എണ്ണം ആരോഗ്യ പ്രവര്‍ത്തകരും  മാത്രമുള്ളതിനാല്‍ കര്‍ശന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ആകെയുള്ള 376 ബെഡുകളില്‍ 200 എണ്ണത്തില്‍ നിലവില്‍ രോഗികളുണ്ട്. ആറ് ഐ.സി.യു ബെഡുകള്‍ മാത്രമാണ് ജില്ലയില്‍ ലഭ്യമായിട്ടുള്ളത്. ഇനിയും ബോധവത്കരണത്തി നീക്കിവെക്കാന്‍ സമയമില്ലാത്തതിനാല്‍ കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും കളക്ടര്‍ പറഞ്ഞു. സെക്ടറല്‍ മജിസ്‌ട്രേട്ടുമാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ചടങ്ങുകള്‍ക്കും പൊതു പരിപാടികള്‍ക്കും തുറന്ന സ്ഥലത്ത് 150 പേരും അടച്ചിട്ട സ്ഥലത്ത് 75 പേരും മാത്രമേ അനുവദിക്കുകയുള്ളൂ. പരിപാടി നടത്തുന്നതിനുള്ള അനുമതിക്കായി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും അറിയിച്ചു. എ.ഡി.എം അതുല്‍ സ്വാമിനാഥ് സംബന്ധിച്ചു.