വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഒരാഴ്ചക്കുള്ളില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം

post

ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍ നിര്‍ദ്ദേശിച്ചു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. രോഗവ്യാപനം തടയുന്നതിനായി വരുന്ന ഒരാഴ്ചക്കുള്ളില്‍ എല്ലാ ജീവനക്കാരും പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനയ്ക്ക് ആവശ്യമായുള്ള സഹായ സഹകരണങ്ങള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നല്‍കും. ജില്ലയിലെ ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളും പരിശോധനയുടെ ഭാഗമാകണം.

വസ്ത്രവ്യാപര സ്ഥാപനങ്ങള്‍, ചുമട്ടു തൊഴിലാളികള്‍, മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവരും ഒരാഴ്ചക്കുള്ളില്‍ പരിശോധന നടത്തണം. കോവിഡ് പരിശോധന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും കളക്ടര്‍ ഉറപ്പു നല്‍കി. ഷോപ്പിംഗ് മാളുകളിലും മറ്റ് കടകളിലും ഓഫറുകള്‍ ഇടാന്‍ പാടില്ല. വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ആവശ്യമായുള്ള നടപടികള്‍ സ്വീകരിക്കണം. കോവിഡ് മുന്‍കരുതലുകളില്‍ അലംഭാവം പാടില്ല. ഹോട്ടലുകളുടെ സമയക്രമം രാത്രി ഒമ്പതു വരെയായിരിക്കും. രോഗ വ്യാപന തോത് കുറയുന്നതിനനുസരിച്ചു സമയക്രമം പുനഃക്രമീകരിച്ചു നല്‍കാമെന്നും കളക്ടര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് ഒന്നാംഘട്ട വാക്സിന്‍ സ്വീകരിച്ച ജില്ലയിലെ ബാങ്ക് ജീവനക്കാര്‍ രണ്ടാംഘട്ട വാക്സിന്‍ സ്വീകരിക്കണം. ബാങ്കുകള്‍ക്ക് മുന്നിലുള്ള തിരക്ക് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം. പൊതു ജനങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ബാങ്കില്‍ നേരിട്ട് എത്തുക. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ പൊതു ജനങ്ങള്‍ക്ക് ബാങ്കുകള്‍ നിര്‍ദ്ദേശം നല്‍കണം. ബാങ്കിന് പുറത്ത് കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. ബാങ്ക് ഇടപാടുകള്‍ക്കായി വരുന്നവര്‍ക്ക് ഇരിക്കാന്‍ കസേര നല്‍കി സാമൂഹ്യ അകലം ഉറപ്പാക്കണം. പരിശോധനയ്ക്ക് സന്നദ്ധരാണെന്നും ക്യാമ്പ് സംഘടിപ്പിക്കാമെന്നും ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ക്യാമ്പ് സംഘടിപ്പിക്കാനായി മൊബൈല്‍ പരിശോധനാ യൂണിറ്റ് വിട്ടു നല്‍കാമെന്നും കലക്ടര്‍ പറഞ്ഞു.