ഷിഗല്ല - പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

post

വയനാട് : ജില്ലയില്‍ ഇതുവരെ എട്ട് പേര്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിക്കുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു. നൂല്‍പ്പുഴയിലെ പിലാക്കാവ് കോളനിയിലെ ആറുവയസുകാരിയാണ് ഷിഗല്ല ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ചത്. മരണ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 15 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ച ചീരാല്‍ സ്വദേശി 59-കാരന് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. പനിയും വയറിളക്കവും ആണ് പ്രധാന ലക്ഷണങ്ങള്‍. 

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക, കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന്‍ നടത്തുക, പഴകിയ ആഹാരസാധനങ്ങള്‍ കഴിക്കാതിരിക്കുക, ആഹാരസാധനങ്ങള്‍ ഈച്ച കടക്കാത്ത വിധം അടച്ചു സൂക്ഷിക്കുക, പഴങ്ങളും പച്ചക്കറികളും  നന്നായി കഴുകി മാത്രം ഉപയോഗിക്കുക, ഭക്ഷണത്തിനു മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും  കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക തുടങ്ങിയവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.