കോവിഡ് രണ്ടാം വ്യാപനം: കര്‍മ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്

post

കൊല്ലം : കോവിഡ് രണ്ടാം വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലങ്ങളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പദ്ധതിയ്ക്ക് ആരോഗ്യവകുപ്പ് രൂപം നല്‍കി. കോവിഡ് വ്യാപന നിരക്ക് കുറയ്ക്കാനും പ്രതിരോധ കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കുന്നതിനുമാണ് മുഖ്യ പരിഗണന. ഇതിന്റെ ഭാഗമായി ബോധവത്കരണവും നിരീക്ഷണ, പരിശോധനകളും ഊര്‍ജിതമാക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തും.

താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും ടി.എം. വര്‍ഗീസ് ഹാളിലും പ്രത്യേക സ്രവ പരിശോധനാ സൗകര്യം ഉറപ്പാക്കും. തിരഞ്ഞെടുപ്പ് ജോലികളില്‍ സഹകരിച്ച എല്ലാവരുടെയും സ്രവ പരിശോധന നടത്തും. 45 വയസിനു മുകളിലുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ടെന്ന് അതത് ഓഫീസ് മേധാവികള്‍ ഉറപ്പാക്കണം. സ്രവ പരിശോധനയ്ക്കും വാക്‌സിനേഷനും ആവശ്യാനുസരണം മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

തദ്ദേശ സ്ഥാപന തലങ്ങളില്‍ ഭരണ സമിതി യോഗം ചേര്‍ന്ന് ദ്രുത കര്‍മ്മ സമിതി രൂപീകരിക്കുകയും രോഗവ്യാപന നിരക്ക് ഉയരാതിരിക്കാന്‍ ആവശ്യമായ പ്രതിവാര കര്‍മ്മ പദ്ധതി തയ്യാറാക്കുകയും വേണം. സ്രവപരിശോധന, വാക്‌സിനേഷന്‍ എന്നിവയുടെ വിവരം കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവുമൊരുക്കും. ഒരു മാസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തില്‍ താഴെ എത്തിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും.

കോവിഡ് രണ്ടാം വ്യാപനം പ്രതിരോധിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും പൊതുജനങ്ങളും ഉദ്യോഗസ്ഥരും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു.