തപാല്‍ വോട്ട്; ജില്ലയില്‍ 780 ജീവനക്കാര്‍ വോട്ട് ചെയ്തു

post

വയനാട്: അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക തപാല്‍ വോട്ടിങ്ങ് ജില്ലയില്‍ പൂര്‍ത്തിയായി. ഞായറാഴ്ച്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 780 പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചു.  കല്‍പ്പറ്റ മണ്ഡലത്തില്‍ 187 പേരും മാനന്തവാടിയില്‍ 251 പേരും സുല്‍ത്താന്‍ ബത്തേരിയില്‍ 342 പേരുമാണ് വോട്ടു ചെയ്തത്. മണ്ഡലാടിസ്ഥാനത്തില്‍ യഥാക്രമം 222, 270, 405 എന്നിങ്ങനെ ആകെ  897  പേരായിരുന്നു തപാല്‍ വോട്ടിനായി അപേക്ഷിച്ചിരുന്നത്.

പോളിംഗ് ദിവസം ഔദ്യോഗിക ഡ്യൂട്ടിയിലുള്ള ആരോഗ്യം, പോലീസ്, ഫയര്‍ഫോഴ്സ് , ജയില്‍, എക്സൈസ്, മില്‍മ , വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെ.എസ് ആര്‍.ടി സി, ട്രഷറി, വനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബി.എസ് എന്‍.എല്‍, റെയില്‍വേ, പോസ്റ്റല്‍ ആന്റ് ടെലിഗ്രാഫ്, ഏവിയേഷന്‍, ഷിപ്പിംഗ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് കവറേജിനായി നിയോഗിക്കപ്പെട്ട മീഡിയ റിപ്പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കായിരുന്നു  പോസ്റ്റല്‍ വോട്ട് സൗകര്യം  ഏര്‍പ്പെടുത്തിയത്. ഇതില്‍  മാര്‍ച്ച് 17 നകം വരണാധികാരിയ്ക്ക് 12 ഡി ഫോറത്തില്‍ അപേക്ഷിച്ച ജീവനക്കാര്‍ക്കാണ്  തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചത്.  

കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാനന്തവാടി നിയോജക മണ്ഡലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാള്‍,സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലാണ് തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചത്.