രണ്ടു പതിറ്റാണ്ടിനു ശേഷവും ചലച്ചിത്രമേളയുടെ 'റീൽ' ഗോപിയുടെ കൈയിൽ ഭദ്രം

post

എറണാകുളം: രാജ്യാന്തര ചലച്ചിത്രമേള രണ്ടു പതിറ്റാണ്ടിനു ശേഷം കൊച്ചിയെ തേടി വരുമ്പോൾ അന്നത്തെയും പോലെ ഇന്നും സിനിമയെ സ്വീകരിക്കാൻ ഇരുകൈയും നീട്ടി ഒരാളുണ്ട്. സരിത തീയറ്ററിൻ്റെ പ്രൊജക്ടർ ഓപറേറ്റർ ഗോപിച്ചേട്ടൻ. സിനിമകളും പ്രദർശന സാങ്കേതികകളും അടിമുടി മാറിയെങ്കിലും ഗോപിച്ചേട്ടന് മാറ്റമൊന്നുമില്ല. ചലച്ചിത്രമേളയെ നെഞ്ചേറ്റി പ്രദർശന തിരക്കുകളിൽ മുഴുകുകയാണ് ഗോപി. 

വൈക്കം ചെമ്മണ്ടുകരയിൽ സ്വദേശിയായ ഗോപാലകൃഷ്ണൻ നായർ 1974 മുതൽ സിനിമാ ഓപ്പറേറ്ററാണ്. 27 വർഷമായി സരിത തീയറ്ററിൽ ജോലി തുടങ്ങിയിട്ട്. പത്താം ക്ലാസുകാരനായ ഗോപിക്ക് സിനിമാ ഓപറേഷൻ ജീവിതമാർഗമാണ്. വൈക്കത്തു വാടകക്കു തീയറ്റർ നടത്തിയിരുന്നു. നഷ്ടത്തിലായപ്പോൾ അതു പൂട്ടി കൊച്ചിയിലെത്തി. ഇവിടെയെത്തുമ്പോൾ സരിത സവിത സംഗീത തീയറ്ററുകൾ ആരംഭിച്ചിട്ട് അഞ്ചു വർഷം ആകുന്നതേയുള്ളൂ. സരിതയിൽ ജോലിക്കു കയറി. ഊണും ഉറക്കവും എല്ലാം തീയറ്ററിൽ തന്നെ. 

സിനിമാ പ്രദർശനം ഇപ്പോൾ എത്ര എളുപ്പമാണെന്ന് സിനിമയുടെ ഡിജിറ്റൽ ടെക്നോളജിയും കൈയടക്കം ചെയ്ത ഗോപി പറയുന്നു. അന്ന് ചലചിത്രമേളക്ക് ഫിലിമിൻ്റെ റീലുകൾ കറക്കി ആയിരുന്നു പ്രദർശനം. ഇത് സെറ്റ് ചെയ്യാനും പ്രവർത്തിപ്പിക്കാനും സമയം ഒരു പാട് വേണം. മാത്രമല്ല കാർബൺ കത്തിച്ച് വെളിച്ചമടിച്ചിരുന്ന രീതിയായിരുന്നു. ഇതിൻ്റെ മണം ശ്വസിച്ച് മണിക്കൂറുകൾ ഇരിക്കണം. ഇന്നതെല്ലാം മാറി. സിനിമ കമ്പ്യൂട്ടറിൽ സേവ് ചെയ്ത് ഇട്ടാൽ മതി. ടെക്നോളജിയിൽ വന്ന മാറ്റം തൊഴിലിനും ആരോഗ്യത്തിനും ഗുണം തന്നെയാണെന്ന് ഗോപി പറയുന്നു. 

അന്നത്തെ ചലച്ചിത്ര മേളയിൽ പെട്ടികളിലാണ് ഫിലിം കൊണ്ടുവരുന്നത്. വിശ്രമിക്കാൻ സമയമില്ലായിരുന്നു. സിനിമാ താരങ്ങളും സിനിമകൾ കാണാൻ എത്തുമായിരുന്നു. കോവിഡ് തന്നെയാണ് തിരക്ക് കുറച്ചതെന്നാണ് ഗോപിയുടെ അഭിപ്രായം. അല്ലെങ്കിൽ ഇതായിരിക്കില്ല തിരക്ക്. നിൽക്കാൻ ഇടമുണ്ടാകില്ല. പക്ഷേ ഇത്തവണ യുവാക്കളുടെ സാന്നിധ്യം കൂടുതലുണ്ട്. അത് പ്രതീക്ഷയാണ്. 

എന്നാൽ താൻ കറക്കി വിടുന്ന റീലുകളിലെ സിനിമകളുടെ പ്രാധാന്യങ്ങളൊന്നും അന്നും ഇന്നും ഗോപി ശ്രദ്ധിക്കാറില്ല. ഇന്നും സിനിമ നന്നായി കാണുന്നുണ്ടോ എന്നു മാത്രമാണ് ശ്രദ്ധിക്കുന്നത്. അതിനപ്പുറം ഒന്നും ഇല്ല. ഇപ്പോൾ തൻ്റെ ഒരു മൗസ് ക്ലിക്കിൽ ലോക സിനിമയുടെ വെള്ളി വെളിച്ചം കൊച്ചിയുടെ മണ്ണിൽ തെളിയുമ്പോൾ സാക്ഷ്യം വഹിക്കുക മാത്രമാണ് ഗോപി.