സംസ്ഥാനത്ത് ഏറ്റവും ദൈര്‍ഘ്യത്തിലുള്ള വൈറ്റ് ടോപ്പിങ് റോഡ് നിര്‍മാണം ആലപ്പുഴയില്‍ തുടങ്ങി

post

ആലപ്പുഴ: റോഡ് നിര്‍മാണത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള കേരളത്തിലെ വൈറ്റ് ടോപ്പിങ് ജോലികള്‍ ആലപ്പുഴയില്‍ ആരംഭിച്ചു. കളക്ട്രേറ്റിന് മുന്നിലൂടെ കടന്നുപോകുന്ന ജനറല്‍ ഹോസ്പിറ്റല്‍-ബീച്ച് റോഡിലാണ് അത്യാധുനിക മെഷീനുകള്‍ ഉപയോഗിച്ചുള്ള വൈറ്റ് ടോപ്പിങ് ആരംഭിച്ചത്. കേരളത്തില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണം നേരില്‍ കാണുന്നതിനും വിലയിരുത്തുന്നതിനും തുടക്കമിടുന്നതിനും പൊതുമരാത്ത് മന്ത്രി ജി.സുധാകരന്‍ ചൊവ്വാഴ്ച രാത്രിയോടെ കളക്ട്രേറ്റിന് സമീപമെത്തി. ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവന്ന കോണ്‍ക്രീറ്റ് പേവര്‍ മെഷീന്‍ മന്ത്രി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. കേരളത്തില്‍ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി വലിയ മുന്നേറ്റമാണ് നടന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

റോഡ് നിര്‍മ്മാണത്തിലെ ഏറ്റവും മുന്തിയ ടെക്‌നോളജി ആയ വൈറ്റ് ടോപ്പിങ് കേരളത്തിലും യാഥാര്‍ഥ്യമാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ബാംഗ്ലൂര്‍ നഗരത്തില്‍ റോഡുകള്‍ നിര്‍മ്മിച്ചിരിക്കുന്ന രീതി മനസിലാക്കിയാണ് ഇവിടെയും ഇത് നടപ്പിലാക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍ നഗരങ്ങളിലെ നഗരവികസന പദ്ധതികളില്‍ വൈറ്റ് ടോപ്പിങ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. ആലപ്പുഴ നഗര റോഡ് വികസന പദ്ധതിയില്‍ 12 റോഡുകള്‍ 12 കിലോമീറ്റര്‍ ചെയ്യുകയാണ്. അതിലൊന്നാണ് കളക്ട്രേറ്റിന് മുന്നിലുള്ള റോഡ്. കൈതവനയും ഇതേ തരത്തില്‍ റോഡ് നിര്‍മിക്കും. കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് ഇനി ഉദ്ദേശിക്കുന്നത്.

വൈറ്റ് ടോപ്പിങ് വഴി 30 വര്‍ഷത്തോളം റോഡുകള്‍ കേടു പാടില്ലാതെ നിലനിര്‍ത്താനാകും. ഒരു കിലോമീറ്റര്‍ റോഡ് ചെയ്യുന്നതിന് നാലുകോടി മുതല്‍ അഞ്ചു കോടി രൂപ വരെ ചെലവാകും. എന്നാല്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ റോഡ് നിര്‍മിക്കുന്നതിന് വേണ്ടിവരുന്ന തുക കണക്കാക്കിയാല്‍ ഇത് ലാഭമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതിക വിദ്യയുടെ ഭാഗമായി കേരളത്തില്‍ ഇപ്പോള്‍ കയര്‍ ഭൂവസ്ത്രം, പ്ലാസ്റ്റിക്, റമ്പര്‍ എന്നിവ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. കോഴഞ്ചേരി ആന്‍ടക്ക് കണ്‍സ്ട്രക്ഷന്‍സ് ആണ് റോഡ് നിര്‍മാണം നിര്‍വഹിക്കുന്നത്. ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍, പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനിയര്‍ പി.എല്‍.ഗീത, റോഡ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.ബിനു തുടങ്ങി ഉദ്യോഗസ്ഥര്‍ മന്ത്രിക്കൊപ്പം ഉണ്ടായി. സാധാരണ ടാറിങ് പൂര്‍ത്തിയാക്കിയ ശേഷം 20 സെന്റീമീറ്റര്‍ കനത്തില്‍ പുറം കോണ്‍ക്രീറ്റ് ചെയ്യുകയാണ് ഇവിടെ ചെയ്യുക. ഇതിനായി കോണ്‍ക്രീറ്റ് ഉറപ്പിക്കുന്നതിന് പ്രത്യേക മെഷീന്‍ എത്തിച്ചിട്ടുണ്ട്.പുറത്ത് കോണ്‍ക്രീറ്റ് കൂട്ട് തയ്യാറാക്കി റോഡ് നിര്‍മാണ സ്ഥലത്ത് എത്തിച്ച് യന്ത്രമുപയോഗിച്ച് ഉറപ്പിക്കും.