അദാലത്ത് ജനങ്ങള്‍ ഏറ്റെടുത്തു മന്ത്രി ഇ. ചന്ദ്രശേഖരന്‍

post

വയനാട് : രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ നടന്ന രണ്ടാംദിന അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെക്കാലമായുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് തത്സമയം പരിഹാരമുണ്ടാക്കാന്‍ അദാലത്തിലൂടെ സാധിക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കേണ്ട പരാതികള്‍ക്ക് അത്തരത്തില്‍ പരിഗണിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങളിലുളളവരുടെ പരാതികളാണ് രണ്ടാം ദിനത്തില്‍ പരിഗണിക്കുന്നത്. പനമരം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അദാലത്ത് ആദ്യ ദിനത്തില്‍ പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടന്നിരുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുന്നത്. ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, എ.ഡി.എം ടി. ജനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.