ഒരു ദിവസം ഒരു വാര്‍ഡില്‍ ഒരു കുടുംബം പരിശോധന നടത്തണം

post

കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ പദ്ധതി

കാസര്‍ഗോഡ് : ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാനായി ഒരു ദിവസം ഒരു വാര്‍ഡില്‍ ഒരു കുടുംബം പരിശോധന നടത്താനുള്ള പദ്ധതി നടപ്പിലാക്കാന്‍ ജില്ലാതല കൊറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. തുടര്‍ച്ചയായി 14 ദിവസം ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ കോവിഡ് പരിശോധനയ്ക്ക് ഹാജരാക്കുന്ന ഗ്രാമപഞ്ചായത്തിന് ജില്ലാ കളക്ടറുടെ പുരസ്‌ക്കാരം നല്‍കും. പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും പുരസ്‌കാരം നല്‍കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

മാസത്തില്‍ ഒരു തവണ അധ്യാപകരും വിദ്യാര്‍ഥികളും കോവിഡ് പരിശോധന നടത്തണം. ഡി.എം.ഒ (ആരോഗ്യം) തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധനയ്ക്ക് സൗകര്യം ഒരുക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരും കോവിഡ് പരിശോധന ചലഞ്ച് ഏറ്റെടുക്കണം. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും പരിശോധന നടത്തണം. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ പരിധിയില്‍ കടകളിലെ മുഴുവന്‍ ജീവനക്കാരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. ഓരോ മാസവും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഇത് ഉറപ്പു വരുത്തുന്നതിന് നഗരസഭ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

കോള്‍ അറ്റ് സ്‌ക്കൂള്‍ പദ്ധതി ഊര്‍ജിതമാക്കാനും കോള്‍ അറ്റ് കോളേജ് പദ്ധതി ആരംഭിക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. ഇതിന് വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിന് ജില്ലയിലുള്ള ലാബ് സൗകര്യം പരിമിതമാണ്. എങ്കിലും പരമാവധി പരിശോധന നിലവിലുള്ള ലാബുകളില്‍ നടത്തും.

ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിന് അനുമതിയില്ല

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിനോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.  ജില്ലയില്‍ രോഗികളുടെ എണ്ണത്തിലുള്ള കുറവ് കോവിഡ് പ്രതിരോധത്തിന്റെ ഫലമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജില്ലയുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ജാഫര്‍ മാലിക്ക് പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും രോഗവ്യാപനം തടയണം. കോവിഡ് പരിശോധന നാലായിരമായി വര്‍ധിപ്പിക്കണമെന്നും വാര്‍ഡ്തല ജാഗ്രത സമിതികളും തദ്ദേശഭരണ സ്ഥാപനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ യോഗത്തില്‍  എഡിഎം അതുല്‍ എസ് നാഥ്, ഡിവൈഎസ്പി ജെയ്‌സണ്‍ കെ എബ്രഹാം, ഡിഡിഇ കെ വി പുഷ്പ തുടങ്ങിയവര്‍ പങ്കെടുത്തു.